10/04/2026
ഇക്കൊല്ലം കേവലം മൂന്ന് മാസത്തിനുള്ളിൽ മൂന്നു പേർക്കാണ് വൈദ്യുതി ലൈനിനുസമീപം ലോഹ തോട്ടി/ ഏണി ഉപയോഗിക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് ജീവൻ തന്നെ നഷ്ടമായത്.
9 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തികഞ്ഞ ജാഗ്രത വേണം.
ഒരു കാരണവശാലും വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്.
10/04/2026
കെ.എസ്.ഇ.ബി ജീവനക്കാരുടെ സമയോചിത ഇടപെടൽ; ശ്വാസംമുട്ടി അവശനായ കടയുടമയ്ക്ക് പുതുജീവൻ
കാർത്തികപുരം: ഡ്യൂട്ടിക്കിടയിൽ ലഭിച്ച അടിയന്തര സാഹചര്യത്തിൽ തക്കസമയത്ത് ഇടപെട്ട് ഒരു മനുഷ്യജീവൻ രക്ഷിച്ച കെ.എസ്.ഇ.ബി ജീവനക്കാർ നാടിന് മാതൃകയായി. കാർത്തികപുരം സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കറായ ശിവനേശൻ നാടാറുടെയും സഹപ്രവർത്തകരുടെയും അവസരോചിതമായ നീക്കമാണ് മീൻകടയുടമയെ മരണമുഖത്തുനിന്ന് രക്ഷപ്പെടുത്തിയത്.
സംഭവം ഇങ്ങനെ:
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാർത്തികപുരം കോൺവെന്റ് - പൂവച്ചാൽ റോഡിലെ 11 കെവി ലൈനിൽ വീണ മരക്കമ്പുകൾ നീക്കം ചെയ്യുകയായിരുന്നു കെ.എസ്.ഇ.ബി സംഘം. അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെയാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും നിലവിളി കേട്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം തടസ്സപ്പെട്ട് കടയുടമ അതീവ ഗുരുതരാവസ്ഥയിൽ നിൽക്കുന്നതാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ശിവനേശൻ നാടാർ, പ്രഥമ ശുശ്രൂഷാ രീതിയായ ഹൈംലിക് മാനുവർ (Heimlich Maneuver) ഉടൻ തന്നെ പ്രയോഗിച്ചു. ഇതിലൂടെ ശ്വാസനാളത്തിൽ തടസ്സപ്പെട്ട ആഹാരശകലം പുറത്തെടുക്കാനും മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലാക്കാനും സാധിച്ചു.
വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനൊപ്പം തന്നെ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും കരുതലേകിയ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഈ സേവനസന്നദ്ധതയെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം തന്നെ പ്രഥമ ശുശ്രൂഷയിലുള്ള അറിവ് എങ്ങനെ ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവം മാറി.
കടപ്പാട് : Alakode News
26/07/2025
ഇന്നലെ മുതലുണ്ടായ ശക്തമായ മഴയിലും, കാറ്റിലും മലയോര മേഖലയിലെ ആലക്കോട്, കാർത്തികപുരം, ചപ്പാരപ്പടവ് തുടങ്ങിയ സെക്ഷനുകളിലെ വൈദ്യുതി ശൃംഖലയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുകയാണ്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
വൈദ്യുതിബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുവാനുള്ള ശ്രമം കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു. തകരാർ സംഭവിച്ച ട്രാൻസ്ഫോർമറുകൾ, ലൈനുകൾ, പോസ്റ്റുകൾ എന്നിവയുടെ പരിശോധനയും, പുന:സ്ഥാപന ജോലികളും അതിവേഗം പുരോഗമിക്കുകയാണ്.
ഈ ദുർഘട സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണം
വൈദ്യുതി അപകടം ഒഴിവാക്കുന്നതിന് പരമാവധി ജാഗ്രത പുലർത്തണം. വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതോ താണുകിടക്കുന്നതോ കണ്ടാൽ സമീപത്തേക്ക് പോകരുത്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്ഷൻ ഓഫീസിലോ എമർജൻസി നമ്പറായ 94 96 01 01 01 ലോ അറിയിക്കണം
26/07/2025
വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഈ നമ്പരുകളില്‍ ബന്ധപ്പെടാം....
ആലക്കോട്: മലയോരമേഖയിൽ തുടരുന്ന തീവ്രമായ മഴയും കാറ്റും വലിയ നാശനഷ്‌ടമാണ് ഉണ്ടാക്കുന്നത്. വൈദ്യുതി മേഖലയിലും ഇക്കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ നാശനഷ്‌ടമുണ്ടാക്കി. ഇത്തരം സാഹചര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ വഴിവയ്‌ക്കുന്ന വൈദ്യുതാഘാതം വരെ സംഭവിച്ചേക്കാം. ശക്തമായ കാറ്റ് മൂലം നിരവധി വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു വീണിട്ടുള്ളത്.
വൈദ്യുതി മുടക്കം ജനജീവിതത്തെ വലിയ തോതിൽ ബാധിക്കുന്ന ഒന്നാണ്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴുന്നു. മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്യുന്നു. പുലർച്ചയും അർധരാത്രിയിലുമായിരിക്കാം ഇത്തരം സംഭവങ്ങൾ. കുറച്ച് സമയത്തെ വൈദ്യുതി മുടക്കം പോലും സഹിക്കാനാകാവാതെ ക്ഷമയില്ലാതെ വിളിക്കുന്നവരുമുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ ഉടനടി കെഎസ്ഇബിയിൽ വിളിച്ചാൽ കിട്ടാത്ത സാഹചര്യവുമുണ്ടാകാം. എന്നാൽ അവരാൽ കഴിയും വിധം പ്രശ്‌ന പരിഹാരം വേഗത്തിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴുന്നുണ്ട്.
വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ കെഎസ്ഇബി മുൻഗണനകൾ വ്യത്യസ്‌തമാണ്. 11കെവി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് ആദ്യ മുൻഗണന. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗതപരാതികൾ പരിഹരിക്കുക.
എല്ലാ ഉപഭോക്താക്കളുടെയും പരാതികൾ സമയബന്ധിതമായി പരിഹരിക്കുവാൻ കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം.
ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കെ എസ് ഇ ബി സെക്ഷൻ ഓഫിസിൽ അറിയിക്കേണ്ടതാണ്. വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പരിൽ വിളിച്ച്/വാടസാപ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതാണ്.
07/07/2025
തേങ്ങയ്ക്ക് വില കൂടുതലാണ്
എന്ന് കരുതി തേങ്ങ പറിക്കാൻ
തോട്ടിയുമായി ലൈനിനടുത്തേക്ക് പോകരുത്. ചമ്മന്തി അരച്ചില്ലങ്കിൽ അത്രേ ഒള്ളൂ. ജീവനാ വലുത്!
04/07/2025
400 കെ.വി വയനാട്-കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന കണ്ണൂര്‍ ജില്ലയിലെ ജനപ്രതിനിധികളുമായും, കര്‍മ്മസമിതി ഭാരവാഹികളുമായും ബഹു. വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉചിതമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു.
ടവര്‍ നിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും, ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നല്‍കും. ഭൂമിയുടെ കുറഞ്ഞ ന്യായവില സെന്റിന് 7,000/- രൂപയായി നിശ്ചയിച്ചു. മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് ജില്ലാ കലക്ടർ നിശ്ചയിക്കുന്ന നിരക്കിൽ നഷ്ടപരിഹാരം നൽകും. കൂടാതെ ലൈനിനു താഴെ വരുന്ന വീടുകൾക്ക് രണ്ട് ലക്ഷം രൂപ അധിക നഷ്ടപരിഹാരവും നൽകും. വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും 400 കെ.വി വയനാട്-കാസറഗോഡ് പ്രസരണ ലൈൻ യാഥാര്‍ത്ഥ്യമായാല്‍ സാധിക്കും.
എം.എൽ.എ.മാരായ ശ്രീ. സണ്ണി ജോസഫ്, ശ്രീ.സജി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.ബിനോയ് കുര്യൻ, കണ്ണൂർ ജില്ലാ കളക്ടർ ശ്രീ.അരുണ്‍ കെ. വിജയന്‍, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ.മിര്‍ മുഹമ്മദ് അലി ഐ.എ.എസ്., കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍മാരായ ശ്രീ.ബിജു ആര്‍., ശ്രീ.ശിവദാസ് എസ്., ചീഫ് എന്‍ജിനീയര്‍ ശ്രീമതി ഷീബ കെ.എസ്., വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
01/06/2025
കാലവര്‍ഷക്കെടുതി; ജനങ്ങള്‍ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻനാശനഷ്ടം. വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം.
നിലവിലെ കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റുകളും, 16366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണമേഖലയിൽ ഏകദേശം 120 കോടി 81 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 54,56,524 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായി.
വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ യാതൊരു കാരണവശാലും ചവിട്ടുകയോ തൊടുകയോ ചെയ്യരുത്, ലൈനിന്റെ സമീപത്തേക്ക് ആരേയും പോകാന്‍ അനുവദിക്കരുത്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്. പൊട്ടിയ ലൈന്‍ തട്ടി ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ മുളയോ കമ്പോ കൊണ്ട് തട്ടി ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവെയ്ക്കാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തി വരുന്നു. പലയയിടത്തും പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണ് ഉള്ളതിനാല്‍ നിരവധി ഹൈടെന്‍ഷന്‍ ലൈനുകളും, ട്രാന്‍സ്ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സാഹചര്യമാണുള്ളത്.
31/05/2025
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്കും, 23,339 ലോ ടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു.
2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. വിതരണം മേഖലയിൽ ഏകദേശം 164 കോടി 46 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. 81,99,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 76,35,286 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകാനായി.