04/06/2026
എൻമകജെ പഞ്ചായത്തിലെ ബാകിലപദവു ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്, 9 കോടി 69 ലക്ഷം രൂപയുടെ പാലം നിർമ്മാണത്തിന് സാങ്കേതിക അനുമതി (Technical Sanction) ലഭ്യമാക്കിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും വികസന കാഴ്ചപ്പാടും കൊണ്ടാണ്. ഈ പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങൾ മുതൽ ഫണ്ട് അനുവദിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി പൂർത്തിയാക്കിയത് ഇടതുപക്ഷ സർക്കാരായിരുന്നു.
എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് ഭരണം മാറിയെന്ന ഒറ്റക്കാരണത്താൽ, തങ്ങളൊന്നും ചെയ്യാത്ത പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ യുഡിഎഫ് പ്രതിനിധികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. വർഷങ്ങളായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നിർണ്ണായക പ്രശ്നങ്ങൾ പരിഹരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ചത് ഇവിടുത്തെ യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എംഎൽഎയുമാണ്. അവരുടെ കടുത്ത കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം മാത്രമാണ് ബാകിലപദവു പാലം പദ്ധതി ഇത്രയും കാലം വൈകിയത്.
പഞ്ചായത്തും എംഎൽഎയും വികസനത്തെ തിരിഞ്ഞുനോക്കാതിരുന്നിട്ടും, ജനങ്ങളുടെ ദുരിതം കണ്ട് എൽഡിഎഫ് സർക്കാർ ഈ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ വഴികളും ഒരുക്കിയത്. വികസനം നടപ്പിലാക്കിയത് എൽഡിഎഫും, ഇപ്പോൾ അതിന്റെ പേരിൽ പോസ്റ്ററടിച്ച് അഭിനന്ദനം ഏറ്റുവാങ്ങുന്നത് ഒന്നും ചെയ്യാത്ത യുഡിഎഫും! സ്വന്തം പരാജയങ്ങൾ മറച്ചുവെച്ച് ജനങ്ങളെ പറ്റിക്കാനുള്ള യുഡിഎഫിന്റെ ഈ വഞ്ചനാപരമായ വികസന നാടകങ്ങളെയും അവസരവാദ രാഷ്ട്രീയത്തെയും പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യും.
അവകാശവാദങ്ങളുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു വികസന പദ്ധതിയും നാടിന് വേണ്ടി കൊണ്ടുവരാൻ കഴിയാത്തവർ, മറ്റുള്ളവർ കൊണ്ടുവന്ന പദ്ധതികളുടെ പേരിൽ പോസ്റ്ററുമിറക്കി അഭിനന്ദനം ഏറ്റുവാങ്ങാൻ നടക്കുന്നത് അങ്ങേയറ്റം ഹാസ്യസ്പദവും ലജ്ജാകരവുമാണ്.
30/05/2026
സിപിഐ എം ഖണ്ടിഗെ ബ്രാഞ്ച് അംഗം സഖാവ് ദാമോദര നായിക് അബിക്കട്ടെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
28/05/2026
പത്തു വർഷത്തിന് ശേഷം പെൻഷനില്ലാത്ത പെരുന്നാൾ; യുഡിഎഫ് ഭരണത്തിൽ പാവപ്പെട്ടവരുടെ വയറ്റത്തടി
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വന്ന ആദ്യ വിശേഷ അവസരമായ ബക്രീദിന് പോലും ക്ഷേമ പെൻഷൻ ഉറപ്പാക്കാൻ കഴിയാത്തത് സർക്കാരിന്റെ കടുത്ത ജനവിരുദ്ധതയാണ്. 25 മുതൽ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചെങ്കിലും, പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നയാപൈസ എത്തിയില്ല. ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങി എല്ലാ വിശേഷ ദിനങ്ങളിലും മുൻകൂറായി പെൻഷൻ വീട്ടിലെത്തിച്ചിരുന്ന എൽഡിഎഫ് ഭരണത്തിന്റെ കരുതൽ ഇന്ന് ജനങ്ങൾക്ക് അന്യമായിരിക്കുന്നു.
പെൻഷൻ 3000 രൂപയാക്കുമെന്ന് മോഹനവാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ, നിലവിലുള്ള തുച്ഛമായ തുക പോലും നൽകാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. 18 മാസം പെൻഷൻ കുടിശ്ശിക വരുത്തിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആ പഴയ കഷ്ടകാലത്തേക്കാണ് കേരളം വീണ്ടും തിരിച്ചുപോയിക്കൊണ്ടിരിക്കുന്നത്. ഈ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
27/05/2026
കേന്ദ്ര ഏജൻസികളെ ആയുധമാക്കി പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ വേട്ടയാടാനുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന ബിജെപിയുടെ നയത്തിന് കോൺഗ്രസ് നൽകുന്ന പരസ്യമായ പിന്തുണ അങ്ങേയറ്റം ലജ്ജാകരമാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ നടന്ന ഈ നീക്കം കോൺഗ്രസ്-ബിജെപി അന്തർധാരയുടെ തെളിവാണ്.
അടിയന്തരാവസ്ഥ കാലം മുതൽ ഇത്തരം വേട്ടയാടലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമാണ് സ. പിണറായി വിജയന്റേതും ഇടതുപക്ഷത്തിന്റേതും. സിഎംആർഎൽ കേസിൽ കോടതികൾ പോലും രാഷ്ട്രീയ പ്രേരണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും വീണ്ടും ഇഡിയെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമം. കോൺഗ്രസ് നേതാക്കൾ ബിജെപി പാളയത്തിൽ അഭയം തേടുന്നതുപോലെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കുന്ന പ്രസ്ഥാനമല്ല സിപിഐ എം.
വർഗീയ-വലതുപക്ഷ ശക്തികളുടെ ഇത്തരം ഗൂഢാലോചനകളെ കേരളത്തിന്റെ മതേതര മനസ്സ് തകർത്തെറിയുക തന്നെ ചെയ്യും.
25/05/2026
രാജ്യത്ത് ആർ.എസ്.എസ് - ബിജെപി വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ, ശക്തമായ ഒരു മതനിരപേക്ഷ ബദൽ ഉയർന്നുവരുന്നതിന് കോൺഗ്രസിന്റെ നിലപാടുകൾ വലിയ വെല്ലുവിളിയാണെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ദേശീയതലത്തിൽ വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾക്ക് കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ നിലപാടുകൾ വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ബദൽ മതേതര സഖ്യങ്ങളെ ദുർബലപ്പെടുത്തുന്ന കോൺഗ്രസ് സമീപനത്തെ പാർട്ടി രൂക്ഷമായി വിമർശിച്ചു. കൂടാതെ, കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സിപിഐ(എം) നെതിരെ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിക്കുകയും ചെയ്തു.
ഈ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മതേതര-ഇടതുപക്ഷ ശക്തികളുടെ ശക്തമായ പോരാട്ടം രാജ്യത്ത് തുടരുക തന്നെ ചെയ്യും.
15/05/2026
രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ പെട്രോൾ വില 97.77 രൂപയായും ഡീസൽ വില 99.67 രൂപയായും ഉയർന്നു. കേരളത്തിലും ഇന്ധനവില ജനങ്ങൾക്ക് താങ്ങാനാവാത്ത വിധം കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ പേര് പറഞ്ഞ് എണ്ണക്കമ്പനികൾ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുമ്പോൾ കേന്ദ്ര സർക്കാർ അതിന് കൂട്ടുനിൽക്കുകയാണ്.
ഇന്ധനവില വർദ്ധിപ്പിക്കില്ലെന്നും വിപണിയെ ജനങ്ങൾക്ക് അനുകൂലമായി നിയന്ത്രിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ മുൻകാല വാദങ്ങളെല്ലാം വെറും പൊള്ളയാണെന്ന് ഈ കൊള്ളയിലൂടെ വീണ്ടും തെളിഞ്ഞിരിക്കുന്നു. കോർപ്പറേറ്റ് കമ്പനികളുടെ ലാഭം സംരക്ഷിക്കാൻ വേണ്ടി സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന ഈ അന്യായമായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
#വിലക്കയറ്റം #ഇന്ധനക്കൊള്ള