CPIM പുളിംകുന്ന് L C

CPIM പുളിംകുന്ന് L C

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM പുളിംകുന്ന് L C, Political Party, Alappuzha.

10/08/2022

കുളം കലക്കുന്നവർ

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങൾ മൂർച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയിൽ ഒരു സംസ്ഥാന സർക്കാരും പാപ്പരാവില്ല.
ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും. പിന്നെ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര സർക്കാരിനു ചെയ്യാവുന്നത് സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന് വർഷംതോറും അനുവദനീയമായ ജിഡിപിയുടെ 3 ശതമാനം വരുന്ന വായ്പ നിഷേധിക്കുകയാണ്. ഇതിനു കേന്ദ്ര സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതുവരെ സർക്കാർ എടുക്കുന്ന വായ്പ എന്നതിന്റെ പരിധിയിൽ താഴെപ്പറയുന്ന ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
1) ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ബോണ്ട് ഇറക്കി സമാഹരിക്കുന്ന വായ്പ. ഇതിനെയാണ് കമ്പോള വായ്പയെന്നു പറയുന്നത്.
2) കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടുകൂടി വിദേശ ഏജൻസികളിൽ നിന്നും വാങ്ങുന്ന വായ്പകൾ.
3) ദേശീയ സമ്പാദ്യ പദ്ധതി, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ സംവിധാനങ്ങളിൽ നിന്നുള്ള വായ്പകൾ.
4) പബ്ലിക് അക്കൗണ്ടിൽ അതതു വർഷം ഉണ്ടാകുന്ന വർദ്ധനവ്.
5) കേന്ദ്ര സർക്കാർ നേരിട്ടു തരുന്ന വായ്പ.
കഴിഞ്ഞ വർഷം അവസാനം സി&എജി റിപ്പോർട്ടിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയൊരു വാദം മുന്നോട്ടുവച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളുടെ ഓഫ് ബജറ്റ് വായ്പയും, സർക്കാർ പിന്തുണയോടെ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും സർക്കാർ എടുക്കുന്ന വായ്പകളായി പരിഗണിക്കണം.
ഓഫ് ബജറ്റ് വായ്പയെന്നാൽ, ബജറ്റ് കണക്കിൽ ചെലവായി വകയിരുത്തിയിട്ടുള്ളതും എന്നാൽ ഇതിന് സർക്കാരിനു താൽക്കാലികമായി വരുമാനം മതിയാവാതെ വരുന്നതുകൊണ്ട് ഏതെങ്കിലും സർക്കാർ ഏജൻസി വഴി വായ്പയെടുത്ത് ചെലവാക്കുന്ന തുകയാണ്. ഇപ്രകാരം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടുന്ന ഒരു പ്രവണതയായിട്ടാണ് കരുതപ്പെടുന്നത്.
കേരളത്തിലെ പെൻഷൻ വിതരണ കമ്പനി ഇതിന് ഉദാഹരണമാണ്. ഒരു മാസത്തെ പെൻഷന് 820 കോടി രൂപ വേണം. ചില സന്ദർഭങ്ങളിൽ സർക്കാരിന്റെ കൈയിൽ അതതു മാസത്തെ പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ പെൻഷൻ കമ്പനി സർക്കാർ ഗ്യാരണ്ടിയിൽ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത് മുടക്കമില്ലാതെ പെൻഷൻ വിതരണം ചെയ്യും. സർക്കാരിന്റെ കൈയിൽ പണം വരുമ്പോൾ ചെലവാക്കിയ പണം പലിശ സഹിതം കമ്പനിക്കു തിരികെ നൽകുകയും ചെയ്യും. ഇതു താൽക്കാലികമായുള്ള ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണ്.
കേന്ദ്ര സർക്കാരും ഇത്തരം അഡ്ജസ്റ്റ്മെന്റുകൾ നടത്താറുണ്ട്. പല സ്കീമുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വഴി വായ്പയെടുത്തു പണം അഡ്ജസ്റ്റ് ചെയ്യാറുണ്ട്. 2019-20-ൽ ഇത് 1.72 ലക്ഷം കോടി രൂപയും, 2020-21-ൽ ബജറ്റ് മതിപ്പു കണക്കു പ്രകാരം 1.86 ലക്ഷം കോടി രൂപയും ആയിരുന്നു. കേരളത്തിലെ പെൻഷൻ കമ്പനിയുടെ വായ്പയാവട്ടെ തിരിച്ചടവ് കിഴിച്ചാൽ 2000-3000 കോടി രൂപയേ വരൂ.
ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഇണ്ടാസ് പെൻഷൻ കമ്പനിയുടെ മുഴുവൻ വായ്പയും സംസ്ഥാന സർക്കാരിന്റെ വായ്പാ കണക്കിൽ ഉൾപ്പെടുത്തണമെന്നാണ്. ഇതിനൊരു ന്യായം പറയുന്നത് 2022-23-ലെ ബജറ്റ് മുതൽ ഓഫ് ബജറ്റ് ബോറോയിംഗ് എടുക്കുന്നതു കേന്ദ്ര സർക്കാർ അവസാനിപ്പിച്ചുവെന്നാണ്. ശരി. കേരളവും അവസാനിപ്പിക്കാം. പക്ഷേ, കേന്ദ്രം ഇത്തരം വായ്പയെടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ നേരിട്ടു വായ്പയായി അവയെ പരിഗണിച്ചിട്ടില്ലല്ലോ. പക്ഷേ, കേരളത്തിന്റെ കാര്യത്തിൽ മുൻകാല പ്രാബല്യത്തോടെ ഈ തത്വം എന്തിനു നടപ്പാക്കുന്നു?
കേന്ദ്ര സർക്കാരിൻ്റെ അടുത്ത ഇണ്ടാസ് കിഫ്ബി വഴി എടുക്കുന്ന വായ്പകളും സംസ്ഥാന സർക്കാർ നേരിട്ട് എടുക്കുന്ന വായ്പകളായി കണക്കാക്കുമെന്നാണ്. ഒരു കാലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളെ സർക്കാരിൻ്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്രത്തിലായാലും, സംസ്ഥാനത്തിലായാലും ഇതാണ് അനുവർത്തിച്ചിരുന്ന നയം. സർക്കാർ ഗാരണ്ടിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങൾ വായ്പയെടുക്കുന്നത്. വായ്പ തിരിച്ച് അടച്ചില്ലെങ്കിൽ സർക്കാരിൻ്റെ ബാധ്യതയാകും. അതുകൊണ്ടാണ് ഇവയെ കണ്ടിൻജൻസി ബാധ്യത (liability) എന്നു പറയുന്നത്. ഈ വായ്പകളൊന്നും ഡയറക്ട് ലയബിലിറ്റി അല്ല.
എന്നാൽ കിഫ്ബി എടുക്കുന്ന വായ്പകൾ കണ്ടിൻജൻസി ലയബിലിറ്റി അല്ല. ഡയറക്ട് ലയബിലിറ്റി ആണെന്നാണ് സി&എജി റിപ്പോർട്ട്. അതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കാരണം കിഫ്ബി വായ്പയുടെ മുതലും പലിശയും സർക്കാർ ബജറ്റിലെ പണം കൊണ്ടാണു തിരിച്ചടയ്ക്കുന്നത്. കിഫ്ബിയുടെ വരുമാനത്തിൽ 25 ശതമാനമെങ്കിലും വരുമാനദായക പ്രൊജക്ടുകളിൽ നിന്നാണെന്ന യാഥാർത്ഥ്യത്തെ എങ്ങനെ കേന്ദ്രത്തിനു നിഷേധിക്കാനാവും? ഇതിനു പുറമേ കിഫ്ബിയുടെ കോർപ്പസ് ഫണ്ടിന്റെയും (2500 കോടി രൂപ) നിക്ഷേപങ്ങളുടെ പലിശയും വരുമാനമായിട്ടുണ്ട്. ഇവയൊന്നും തനതു വരുമാനം അല്ലെങ്കിൽ നാഷണൽ ഹൈവേ അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടിയോടെയും സർക്കാർ ബജറ്റിൽ നിന്നും നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തോടെയും നടപ്പിലാക്കുന്ന ദശലക്ഷക്കണക്കിനു കോടിരൂപയുടെ വായ്പകളുടെ പദ്ധതികളെല്ലാം കേന്ദ്ര സർക്കാരിന്റെ വായ്പയായി പരിഗണിക്കണ്ടേ?
ഇതിനുള്ള അന്തരീക്ഷം ഒരുക്കാനാണ് ഇഡിയുടെയും സി&എജിയുടെയും അന്വേഷണങ്ങളും നടപടികളും. കേരളത്തിന് എതിരായ ഈ ഗൂഢാലോചനയ്ക്കു താളംപിടിക്കുകയാണ് ചില മാധ്യമങ്ങളും അപൂർവ്വം പണ്ഡിതന്മാരും.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

09/08/2022

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വത്തിലധിഷ്ഠിതമാണ് കേരളത്തിലെ സഹകരണമേഖലയിലെ പ്രവർത്തനങ്ങൾ. സാധാരണക്കാരുടെ ഏത് ആപത്ഘട്ടത്തിലും സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്നത് സഹകരണമേഖലയാണ്. അത് നാം പ്രളയകാലത്തും മഹാമാരിക്കാലത്തും കണ്ടു. സാമൂഹ്യ സുരക്ഷയുടെ ഉജ്വല മാതൃകകളാണ് സഹകരണ പ്രസ്ഥാനം നടപ്പാക്കുന്നത്. വീടുകളിലെത്തുന്ന സാമൂഹ്യ പെൻഷനും കെഎസ്‌ആർടിസി പെൻഷൻ വിതരണവും ഇതിനൊരുദാഹരണമാണ്. നാൽപ്പത്തൊന്നായിരത്തിലധികം പേർക്ക് പെൻഷൻ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്നു.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി എത്തിയ കെയർഹോം 2091 വീട്‌ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകി. രണ്ടാം ഘട്ടത്തിൽ ഭവനരഹിത ഭൂരഹിതർക്കായുള്ള ഫ്ലാറ്റ് നിർമാണ പദ്ധതി നടന്നുവരുന്നു. കോവിഡ്കാലത്ത്‌ ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് സഹകരണ സംഘങ്ങൾ നടത്തിയത്. അതിജീവനപാതയിൽ സർക്കാരിനൊപ്പം ശക്തമായി നിലകൊണ്ടു. കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടത്തിലായി 266 കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ, നബാർഡു വഴിയുള്ള സ്പെഷ്യൽ ലിക്വിഡിറ്റി വായ്പ തുടങ്ങിയ പദ്ധതികളും ഫലപ്രദമായി നടപ്പാക്കി. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനായി പലിശരഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കി. കോവിഡ്കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്‌പാ തിരിച്ചടവിന് സാവകാശം നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരുന്നു. സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ലയും സ്നേഹതീരം വായ്പാ പദ്ധതി’യും ഗ്രാമീണ ജനതയെ കൊള്ളപ്പലിശക്കാരിൽനിന്നും സ്വകാര്യ മൈക്രോ ധനസ്ഥാപനങ്ങളിൽനിന്നും രക്ഷിക്കുന്നു.

പട്ടികജാതി–വർഗക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനത്തിനായും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 500 പേർക്ക് നാലു കോടി വായ്പ നൽകി. ആശുപത്രി സംഘങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കംകുറിച്ചു. നെല്ലിന്റെയും അരിയുടെയും സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സഹകരണ കൂട്ടായ്മയിലൂടെ (കോ–ഓപ്പറേറ്റീവ് കൺസോർഷ്യം) കുട്ടനാട്, അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് കാപ് കോസ്, പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പാപ്കോസ് എന്നീ രണ്ടു സംഘം രൂപീകരിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി നടപ്പാക്കുന്നു. സഹകരണമേഖലമാത്രം ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. അതോടൊപ്പംതന്നെ പരോക്ഷ തൊഴിലുകളും സൃഷ്ടിക്കുന്നു. സർക്കാരിന്റെ രണ്ട് 100 ദിന കർമപദ്ധതിയിലുമായി 56,279 തൊഴിലവസരം സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങളുടെ മുഖ്യ അജൻഡയായി മാറി. ആരോഗ്യരംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയാണ് സഹകരണമേഖല.
മുപ്പത്‌ യുവജന സംഘം സഹകരണമേഖലയ്‌ക്ക് പുത്തനുണർവാണ് നൽകുന്നത്. ഇതിനു പുറമെ പട്ടികജാതി–വർഗ വിഭാഗങ്ങളിലെ യുവതയെ ഉൾപ്പെടുത്തി 14 ജില്ലയിലും ഓരോ പട്ടികജാതി, പട്ടികവർഗ യുവജന സഹകരണ സംഘം ആരംഭിച്ചു. -ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകി കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടപ്പാക്കുന്ന പദ്ധതിയാണ് കോട്ടയം നാട്ടകത്തെ അക്ഷരം മ്യൂസിയം. കലാകാരന്മാരുടെ സാമ്പത്തിക ഉന്നമനത്തിനായി കലാകാരന്മാരുടെ സഹകരണ സംഘം രൂപീകരിച്ചു. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇടപെടുന്നു. സഹകരണമേഖല രണ്ടു മൂന്നു വർഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അത് അതിജീവിക്കാനായി. നിക്ഷേപ സമാഹരണത്തിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. 6000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 9967.43 കോടി രൂപ സമാഹരിച്ചു. എറണാകുളത്ത്‌ നടന്ന സഹകരണ എക്സ്പോ മേഖലയുടെ സംഘശക്തി വിളിച്ചറിയിച്ചു.

സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര ഒത്താശയോടെ റിസർവ് ബാങ്ക് നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്ന കാലത്താണ് ഈ നേട്ടങ്ങൾ. അപവാദ പ്രചാരണങ്ങൾക്കും നവലിബറൽ സാമ്പത്തിക, ബാങ്കിങ് പരിഷ്കാരങ്ങൾക്കും കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകർക്കാനാകില്ല. കരുവന്നൂരിലെ നിക്ഷേപകർക്ക്‌ 42.76 കോടി തിരികെ നൽകിയതിനു പുറമേ 35 കോടിയുടെ പ്രത്യേക പാക്കേജ്‌ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിൻെറ ഭാഗമായാണ്‌ കഴിഞ്ഞ ദിവസം പരേതയായ നിക്ഷേപകയുടെ കുടുംബത്തിന്‌ 23 ലക്ഷം രൂപ തിരിച്ചുകൊടുത്തത്‌. മാത്രമല്ല പ്രതിസന്ധിയിലായി നിക്ഷേപം തിരിച്ചു നല്‍കുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനായി 500 കോടി രൂപ സഞ്ചിതനിധിയും രൂപീകരിക്കും. കരുവന്നൂർ ബാങ്കിലെ സംഭവത്തെ സാമാന്യവൽക്കരിച്ച് കേരളത്തിലെ സഹകരണമേഖലയാകെ ഇങ്ങനെയാണ് എന്ന പ്രതീതി പരത്താനാണ് തൽപ്പരകക്ഷികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. രാജ്യത്തെ സ്വകാര്യ കുത്തക കോർപറേറ്റ് ബാങ്കുകൾക്ക് ബദലാണ് സഹകരണ ബാങ്കുകൾ. അവ എന്നും ഇവർക്ക് ഭീഷണിയാണ്. ഇത്തരം കുത്തകകളെ സഹായിക്കുന്ന സമീപനമാണ് അസത്യ വാർത്തകൾ ചമയ്‌ക്കുന്നവർ ചെയ്യുന്നത്.

സ. വി എൻ വാസവൻ
സഹകരണ വകുപ്പ് മന്ത്രി

31/07/2022

കർഷക സംഘം പുളിംകുന്ന് മേഖലാ സമ്മേളനം

24/07/2022

മികച്ച വിദ്യാലയങ്ങൾ, കോളേജുകൾ, നൂതന മേഖലകൾ ,അവസരം ഒരുക്കുന്നു.

16/07/2022

മാധ്യമ പ്രവർത്തനം, പടുകഴിയിൽ

28/06/2022

നാം മുന്നോട്ട് തന്നെ

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Category

Website

Address


Alappuzha