10/04/2017
സമരം ചെയ്യാൻ പഠിപ്പിച്ചവർ അധികാരത്തിലെത്തുമ്പോൾ അവർക്കെതിരെ സമരം ചെയ്യാതിരിക്കാനുള്ള വിശാലമനസ്കത പൊതുജനം പ്രകടിപ്പിച്ചെന്നുവരികയില്ല....കാരണം ജനാധിപത്യത്തിൽ പാർട്ടിയല്ല വലുത്, ജനമാണ്! ആ ജനതയെ മാനിക്കുകയെന്നത് കീഴടങ്ങലല്ല, ജനാധിപത്യത്തെ അംഗീകരിക്കലാണ്!
02/04/2017
ആശയങ്ങളുടെ താത്വിക അവലോകനവും ഒന്നോ രണ്ടോ തലമുറ കഴിഞ്ഞുള്ള തിരുത്തലും തിരിച്ചറിവും ആധുനിക ജനാധിപത്യത്തിൽ ഇനി പ്രസക്തമല്ല !! നേതാക്കന്മാർ തങ്ങളുടെ ഇമേജുകൾ സംരക്ഷിക്കാൻ പബ്ലിക് റിലേഷൻ ഉപദേഷ്ടാക്കളുടെ താളത്തിനു തുള്ളുന്നതും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കപ്പെടണം .നിലവിലുള്ള പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരവും ,അടുത്ത പടിയിലേക്ക് ജനജീവിതം എത്തിക്കാനും ശേഷിയുള്ളതായിരിക്കണം സർക്കാരുകൾ .അഴിമതിക്കാരെപോലെ തന്നെ അപകടകാരികളാണ് കാര്യപ്രാപ്തിയില്ലാത്ത ഭരണകർത്താക്കളും രാഷ്ട്രീയ നേതൃത്വങ്ങളും! .
(ഭരണഘടനയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും അനുവദിച്ചുതരുന്ന പരിധിയിൽനിന്നുകൊണ്ട് നമുക്ക് നമ്മുടെ രാഷ്ട്രീയം രൂപപ്പെടുത്താൻ കഴിയുമ്പോൾ മാത്രമാണ് നമ്മൾ ഒരു പരിധിവരെയെങ്കിലും ജനാധിപത്യത്തിന് അകത്താണ് എന്ന് പറയാൻ കഴിയുക.അതിനു വേണ്ടി ഓരോ പൗരനെയും സജ്ജമാക്കുന്ന പ്രവർത്തനമാണ് പൗര ശാക്തീകരണ വേദി ( Forum for Citizen Empoerment - FORCE) ചെയ്യുന്നത്.വേദിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ ജനാധിപത്യബോധമുള്ള ഓരോരുത്തരും ശ്രമിക്കണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു. -Admin)
24/07/2016
അധികാരത്തിലെത്തിയ നാൾമുതൽ ജനാഭിലാഷം സാക്ഷാത്കരിക്കുന്ന ഒട്ടനവധി നവീന പദ്ധതികൾക്കും പുത്തൻ നയങ്ങൾക്കും ഭരണ പരിഷ്കാരങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് പിണറായി സർക്കാർ സാധാരണക്കാരന്റെ പ്രതീക്ഷയും വിശ്വാസവും ആർജ്ജിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. അഴിമതിയ്ക്കെതിരെ സർക്കാർ പുലർത്തുന്ന ജാഗ്രതയും ഭരണരംഗത്തും ഉദ്യോഗസ്ഥതലത്തിലും കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാര്യക്ഷമതയും എല്ലാം ഏറെ പ്രശംസാർഹമാണ്.ഇതെല്ലാം സർക്കാർ ചെയ്യുന്നത് ജനക്ഷേമകരമായ ഒരു ഭരണം സംസ്ഥാനനത്ത് ഉണ്ടാകണമെന്നും അങ്ങിനെയുണ്ടാകുന്ന ഭരണനേട്ടങ്ങൾ അനുഭവിക്കുന്നത് സാധാരണക്കാരായ പൊതുജങ്ങൾ ആയിരിക്കണമെന്നും നിർബന്ധമുള്ളതുകൊണ്ടുകൂടിയാണ്. ഈ ഇശ്ചാശക്തിയാണ് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ ജനകീയവും ജനാധിപത്യപരവുമാക്കുന്നത്. ജനാധിപത്യപരമായ ഈ പ്രതിബദ്ധത ഭരണത്തിലിക്കുന്നവർ കൈവിടുമ്പോൾ, ഭരണനേട്ടം പൊതുജനങ്ങൾക്ക് അപ്രാപ്യമാവുകയും അതു നേടുന്നവർ നിക്ഷിപ്തതാൽപര്യക്കാരായ മറ്റുപലരുമാവുകയുമാണ് ചെയ്യുക.
പൊതുജനത്തിന്റെ വോട്ടുനേടി അധികാരത്തിലെത്തുന്നവർ ഭരണം നടത്തുമ്പോൾ അതിന്റെ ഗുണം അനുഭവിക്കുന്നത് അധികാരത്തെ നിയന്ത്രിക്കാൻ കഴിയുന്ന വൻകിട മുതലാളിമാരും കോർപറേറ്റ് കുത്തകകളുമാകുമ്പോൾ ഭൂരിപക്ഷം വരുന്ന സാധാരണക്കാരൻറെ ജീവിതം ദുസ്സഹവും ദുരിതപൂർണ്ണവുമാവുക സ്വാഭാവികം മാത്രം. ഭരിക്കുന്നവർ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നവർ പൊതുജനങ്ങളും ഭരണം എങ്ങിനെയായിരിക്കണമെന്നു തീരുമാനിക്കുന്നവർ കോടികളുടെ ആസ്തിയുള്ള ബിസിനസ് കുത്തകകളുമാകുമ്പോൾ ജനാധിപത്യം പരാജയമാണെന്ന് പറയേണ്ടിവരും. നേരെ മറിച്ച് തെരഞ്ഞെടുത്തവർക്ക് തന്നെ ഭരണത്തെ നിയന്ത്രിക്കാനും ജനക്ഷേമകരമാക്കുവാനും സാധിക്കുന്നുവെങ്കിൽ അതു ജനാധിപത്യത്തിന്റെ വിജയവുമാണ്. ജനാധിത്യം പരാജയപ്പെടുന്നത് ഭരിക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും താൽപര്യങ്ങളും ജനാധിപത്യവിരുദ്ധമാകുമ്പോഴാണ്.
അപ്പോൾ ഉയർന്നുവരുന്നൊരു ചോദ്യമിതാണ്.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് ജനാധിപത്യ വിരുദ്ധമായി ഭരണം നടത്താൻ സർക്കാരുകൾ മുതിരുന്നതെന്തുകൊണ്ടാണ്? കാര്യക്ഷമമെന്ന് പറയുന്ന നമ്മുടെ ജനാധിപത്യ സംവിധാനത്തിന് മാറ്റം സംഭവിക്കുന്ന തെവിടെവെച്ചാണ്? ഇത് ചോദിക്കാനും അന്വേഷിക്കാനും പൗരന് തീർച്ചയായും അവകാശമുണ്ടെന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഈ അവകാശം അനുവദിക്കാതിരിക്കുകയും, ജനം ഭരണകാര്യങ്ങൾ അറിയേണ്ടതില്ലെന്നും പറയുന്നത് ജനകീയഭരണം നടത്തുന്ന ഒരു സർക്കാർ ആയിരുന്നാൽപ്പോലും അതു തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഭരിക്കുന്നവർ എടുക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്ന പദ്ധതികളും ജനവിരുദ്ധമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവരെ തെരഞ്ഞെടുത്ത പൊതുജനത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണകാര്യങ്ങളിൽ സർക്കാരോ മന്ത്രിസഭയോ കൈക്കൊള്ളുന്ന തീരുമാനങ്ങൾ എന്തുതന്നെയായിരുന്നാലും അതു പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കുമല്ലോ. അങ്ങിനെ നോക്കിയാൽ അക്കാര്യം അറിയാനുള്ള അവകാശം പൊതുജങ്ങൾക്കുണ്ടെന്നു വ്യക്തം. ഇതിനെയാണ് ഭരണസുതാര്യത എന്നു പറയുന്നത്.
2005 ൽ നിലവിൽവന്ന വിവരാവാനിയമം പൗരന് സർക്കാർ തലത്തിലുള്ള വിവരങ്ങൾ അറിയാൻ അവകാശമുണ്ടെന്ന് വളരെ വ്യക്തമായി പറയുന്നു. തങ്ങൾ ജനകീയമായ ഭരണമാണ് നടത്തുന്നതെന്ന് അവകാശപ്പെടുന്ന ഏതൊരു മന്ത്രിസഭയോ സർക്കാരോ ആയിരുന്നാൽപോലും അവരും തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണെന്നു ഈ നിയമം അടിവരയിടുന്നു! മന്ത്രിസഭയുടെ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതില്ലെന്നു പറയുന്നതു ജനാധിപത്യമെന്തെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് വിവരമുള്ളവർ അംഗീകരിക്കുകയില്ല. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് സർക്കാറുണ്ടാക്കുന്നത്.ആ സർക്കാരിന് ജനക്ഷേമകരമായ ഭരണം നടത്താൻ മാത്രമല്ല, നിലവിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കൂടി ബാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. ജനക്ഷേമകരമായ ഭരണം നടത്തുക സർക്കാരിന്റെ ഔദാര്യമല്ല, പൊതുജനനത്തിന്റെ അവകാശമാണെന്നു മനസ്സിലാക്കുവാനുള്ള ജനാധിപത്യബോധം ഭരണം നടത്തുന്നവർക്ക് തീർച്ചയായും ഉണ്ടായിരിക്കണം. അധികാരത്തിലെത്തുന്ന രാഷ്ട്രീയ പാർട്ടികളും മുന്നണികളും, ജനങ്ങൾ സർക്കാരുകളെ ചോദ്യം ചെയ്യുന്നതിലോ വിമർശിക്കുന്നതിലോ അസ്വസ്ഥരാകേണ്ടതില്ല. രാജാവ് നന്നായാൽ പ്രജകൾക്ക് നല്ല ഭരണം കിട്ടുമെന്നത് രാജാവിൻറെ ഔദാര്യമോ നല്ലമനസ്സോ ആയിക്കാണുന്ന രാജഭരണകാലമല്ല നിലവിലുള്ളതെന്നും, നമ്മൾ ജനാധിപത്യത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടു മുന്നോട്ടുപോകുന്ന പുതുയുഗത്തിലാണെന്നും ഭരണത്തിലുള്ളവർ മനസ്സിലാക്കണം! അതുകൊണ്ടുതന്നെ വിവരാവകാശനിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങൾ പൊതുജങ്ങളെ അറിയിക്കാൻ ഏതൊരു സർക്കാരും ബാധ്യസ്ഥമാണെന്നു തിരിച്ചറിയുന്നത് കൂടുതൽ നന്നായിരിക്കും!
21/05/2016
നാഗരിക സംസ്കാരത്തിലേക്ക് മനുഷ്യൻ വളർച്ച പ്രാപിച്ചതും ഇന്നീ നിലയിൽ എത്തിച്ചേർന്നതും യഥാർഥ്യ ബോധ്യം ഉൾക്കൊണ്ട സാമാന്യ ബുദ്ധികൊണ്ടാണ്. അതിനെ നിഷേധിക്കുന്ന രീതിയിൽ വിദ്യാഭ്യാസം ചട്ട വിരുദ്ധമായി കച്ചവടംചെയ്യുന്ന സ്വകാര്യ സ്കൂളുകളെ സർക്കാർ അടിയന്തിരമായി നിയന്ത്രിച്ചേ മതിയാകൂ ! വരുംതലമുറയെ ചവറ്റുകൊട്ടയിൽ തള്ളുന്ന തരത്തിൽ കച്ചവടക്കാർക്ക് ബിസിനസ് നടത്താൻ കള്ളുകച്ചവടംപോലെ വിദ്യാഭ്യാസ മേഖല തുറന്നിടരുത് ! ഇത് ഒരു താക്കീതാണ് ! എത്രയും പെട്ടന്ന് ഒരു വിദ്യാഭ്യാസ റഗുലേട്ടറി നിയമം പുതിയ സർക്കാർ നടപ്പിൽ വരുത്തുക...വിദ്യാഭ്യാസരംഗം ചന്തയായി മാറുന്നത് തടയുക.
14/05/2016
തെരഞ്ഞെടുപ്പില്‍ പരമ്പരാഗത രാഷ്ട്രീയ സങ്കല്‍പ്പങ്ങളോ മുന്‍വിധികളോ കൂടാതെ തികച്ചും നിഷ്‌പക്ഷവും ജനാധിപത്യപരവുമായ രീതിയില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓരോ വോട്ടര്‍മാരും ശ്രദ്ധിക്കുക. കക്ഷിരാഷ്ട്രീയത്തിലുപരി വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കി കഴിവുറ്റവരും ദിശാബോധമുള്ളവരുമായ നല്ല വ്യക്തികളെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാനാണ് നമ്മള്‍ ഓരോരുത്തരും ശ്രദ്ധവെക്കേണ്ടത്. നമ്മുടെ കൈയ്യബദ്ധംകൊണ്ട് നമുക്ക് സംഭവിക്കുന്ന വിഢ്‌ഢിത്തം തിരുത്താന്‍ നാം പിന്നെയും കാത്തിരിക്കേണ്ടത് നീണ്ട അഞ്ചുകൊല്ലക്കാലമാണെന്ന് പ്രത്യേകം ഓര്‍മ്മവെക്കുക.
ജനാധിപത്യം ശക്തമാകട്ടെ, രാജ്യം പ്രബലമാവട്ടെ !
24/03/2016
ഏതു പാർട്ടി ഭരിച്ചാലും കാബിനറ്റ് തീരുമാനങ്ങൾ എന്നപേരില്‍ കുറച്ചു മന്ത്രിമാർ കൂടി തീരുമാനിക്കുന്ന ഇടപാടുകൾ രഹസ്യമായി സൂക്ഷിക്കുന്നത് കോടികളുടെ കടുത്ത അഴിമതികൾ പൂഴ്ത്തി വെക്കാൻ ഇടയാക്കുന്നു.ജനക്ഷേമമാണ് ഭരണ ലക്ഷ്യമെങ്കിൽ ഇത് രഹസ്യമായി സൂക്ഷിക്കുന്നതെന്തിന് ?
നിലവിലെ സര്‍ക്കാർ അധികാരത്തിൽ വന്നശേഷം എടുത്തിട്ടുള്ള കാബിനറ്റ് തീരുമാനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുക . ഇല്ലെങ്കിൽ'ഫോഴ്സ്' പൊതുജന പിന്തുണയോടെ സമര നിയമപോരാട്ടങ്ങളുമായി മുന്നോട്ട് !
ഇത് പൊതു ജനത്തെ അറിയിക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല, ഓരോ പൗരൻറെയും അവകാശമാണ് !
വരൂ നമുക്ക് ഒരുമിച്ച് നീങ്ങാം www.forceindia.org
29/02/2016
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതനം ഉയർത്താൻ സർക്കാർ തീരുമാനിച്ചത് നല്ല കാര്യം. ഈ ആവശ്യം FORCE തദ്ദേശ തെരഞ്ഞെടുപ്പു കാമ്പയിനിലും ,തുടർന്നും ഉന്നയിച്ചിരുന്നത് ഓർക്കുന്നുണ്ടാകുമല്ലോ.ജനപ്രതിനിധികൾക്ക് മാന്യമായ ശമ്പളം ഉറപ്പാക്കുക എന്നത് അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നോടിയായ നിലപാടായാണ് ഫോഴ്സ് കാണുന്നത്.
മൂന്നിരട്ടിയോളം ശമ്പളവർദ്ധന ഉണ്ടാകുമ്പോൾ അതിനുള്ള വക അതതു സ്ഥാപനങ്ങൾ വഹിക്കേണ്ടി വരുമെന്നതുകൊണ്ട് സർക്കാരിന് ഇതിന്റെ ബാധ്യത ഉണ്ടാകാനിടയില്ല. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെ വരുമാനത്തിന്റെ നല്ലൊരുവിഹിതം ഈ ആവശ്യത്തിനുവേണ്ടി മാറ്റിവെക്കേണ്ടി വരുമെന്നുറപ്പ്.അതാകട്ടെ പൊതുജനം നല്കുന്ന നികുതിയിനത്തിൽ നിന്നാകയാൽ, തദ്ദേശ സ്ഥാപനങ്ങളെ നികുതി വർദ്ധനയ്ക്ക് പ്രേരിപ്പിച്ചേക്കാം എന്നതും ഓർക്കേണ്ടതുണ്ട്.
ശമ്പളവർദ്ധനവ് ബാധിക്കുക പൊതുജനങ്ങളെയാണെന്നകാര്യത്തിൽ സംശയമില്ല. അങ്ങിനെ നോക്കുമ്പോൾ നമ്മൾ നികുതിദായകരായ പൊതുജനത്തിന്റെ പണംകൊണ്ടാണ് ഏതൊരു മാറ്റവും സർക്കാർ നടപ്പാക്കുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ പണമാണ് ശമ്പളവർദ്ധനവിനുപയോഗി
ക്കുന്നത്.
മറൊരുതരത്തിൽ പറഞ്ഞാൽ നമ്മൾ കൂടിയ ശമ്പളം നൽകി,ജനപ്രതിനിധികളെ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താതിരുന്നാൽ, അതിന്റെ ഫലം അനുഭവിക്കുന്നത് മറ്റു പലരുമായിരിക്കും.അങ്ങിനെ സംഭവിക്കാതിരിക്കണമെങ്കിൽ നമ്മൾ കൂടുതൽ ജാഗ്രതയോടെ ജനാധിപത്യപ്രക്രിയയിൽ ഇടപെട്ടേ മതിയാകൂ.ഗ്രാമസഭകളും വാർഡു സഭകളുമെല്ലാം ശരിയായി പ്രവർത്തിക്കുന്നുവെന്നും അവ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നൂവെന്നും ഉറപ്പുവരുത്തേണ്ടത് പൊതുജനമായ നാം ഓരോ
രുത്തരുമാണ്.
മതിയായ ശമ്പളം ലഭിക്കാതിരുന്ന ജനപ്രതിനിധി
കൾക്ക്, പുതിയ തീരുമാനം കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കാ
നുള്ള അവസരവും ഉത്തരവാദിത്തവുമാണ് നല്കുന്നത്. മാന്യമായ ശമ്പളം കൈപ്പറ്റിക്കൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ല ജനപ്രതിനിധി ആവാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.
ശമ്പളത്തിന് പുറമേ കൂടുതൽ പണം മോഹിച്ചു തന്റെ പദവി ദുർവിനിയോഗം ചെയ്തു അഴിമതിയ്ക്കും ക്രമക്കെടുകൾക്കും കൂട്ടുനില്ക്കുന്ന ജനപ്രതിനിധികളെ കൂടുതൽ ശക്തമായി നേരിടാ
നുള്ള അവസരമാണ് പൊതുജനത്തിന് ശമ്പളവർദ്ധനവിലൂടെ കൈവരുന്നത് എന്നകാര്യം കൂടി ഇവർ ഓർക്കേണ്ടതുണ്ട്.
26/02/2016
ഫോഴ്‌സിന്റെ വിവരാവകാശവിഭാഗം കോഡിനേറ്റര്‍ ധനരാജ് നല്‍കിയ അപേക്ഷ പ്രകാരം ലഭിച്ച വസ്‌തുതകള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വയ്‌ക്കുന്നു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിശ്‌ചയിച്ച വിലയേക്കാള്‍ (52 ലക്ഷം രൂപയില്‍ നിന്നും 80 ലക്ഷമാക്കി ) കൂടുതല്‍ വിലക്ക് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിന്റെ താല്‍പര്യ പ്രകാരം കലക്ടര്‍ രാജമാണിക്യം കരാറില്‍ എഴുതിചേര്‍ത്തതിന് പുറമേ സര്‍ക്കാര്‍ പൊന്നും വിലക്ക് ഏറ്റെടുത്ത ഭൂമി ഭാവിയില്‍ മെട്രോ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
(ഈ വിവരം പുറത്തായതോടെ കരാർ മാറ്റിയെഴുതാൻ KMRL ആവശ്യപ്പെട്ടിരിക്കുകയാണ്)
എവിടെ ഇടതു വലതു രാഷ്ട്രീയ നേതൃത്വങ്ങള്‍? എവിടെ മാധ്യമങ്ങള്‍ ? എന്തേ രാഷ്ട്രീയ ഭക്തര്‍ ആരും ഒന്നും മിണ്ടുന്നില്ല ? എന്‍ഡോസള്‍ഫാന്‍ ഇരകളും കുടിയൊഴിപ്പിക്കപ്പെട്ടവരുമെല്ലാം സമരം നടത്തിട്ടും നീതി നടപ്പാക്കാന്‍ മടിക്കുന്ന ഭരണകൂടങ്ങള്‍ എത്ര ലളിതമായിട്ടാണ് ആരുമറിയാതെ ഇതെല്ലാം വേണ്ടപ്പെട്ടവര്‍ക്ക് നടത്തി നല്‍കുന്നത്! ഭരണം കൈയ്യാളുന്നവരുടെയും അവരുടെ വേണ്ടപ്പെട്ടവരുടെയും സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത് ?
ഹേ പൊതുജനമേ ! നിങ്ങളുടെ നിസംഗത മുതലെടുത്താണ് പ്രാദേശിക നേതാവ് മുതല്‍ മന്ത്രിവരെയുള്ളവര്‍ ഭരിച്ചു ഭരിച്ചു നമ്മുടെ ചുമലില്‍ നികുതിഭാരത്തിന്റേയും വിലക്കയറ്റത്തിന്റേയും വലിയ വലിയ ഭാണ്‌ഡക്കെട്ടുകള്‍ കയറ്റിവെക്കുന്നത്. പൊതു ജനമെന്ന കഴുതകള്‍ എക്കാലവും അതു ചുമന്നുകൊള്ളുമെന്ന് അവര്‍ക്കു നന്നായറിയാം.
ജനങ്ങളെ ഭരിക്കാനല്ല, ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട അധികാരം തിരികെ നല്‍കാനാണ് ഫോഴ്‌സ് ലക്ഷ്യമിടുന്നത്.