17/04/2018
കാശുള്ളവൻ ഓഡി കാറിൽ പോകുമ്പോൾ കാശില്ലാത്തവൻ
ഓടി ചാടി നടക്കുന്നു.
പണവും പ്രതാപവും എന്തിനാണ് അച്ചോ...
NB : വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള മിഠായിത്തെരുവില്‍ നിന്നുള്ള ദൃശ്യം.
- Harisankar S Nair
05/01/2018
മിഠായി തെരുവിനെ കൊല്ലുന്നത് കാണണോ?
വാഹനശല്യമില്ലാതെ നടക്കാനും ഷോപ്പിങ്ങിനും നഗരത്തിൽ ഇടം ആവശ്യമാണ്... നല്ലതിനെയെല്ലാം ..
24/12/2017
ഇവരാണ് മിഠായിത്തെരുവിൻറെ മൊഞ്ച് ക്യാമറ കണ്ണുകളിൽ പകർത്തി നമുക്കു സമ്മാനിച്ചത്...
Photo graphers who have captured the inauguration moments
24/12/2017
മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി മിഠായിത്തെരുവ് 😍😍😍
എസ്. കെ. പൊറ്റക്കാടിന്റെ മാന്ത്രികതൂലികയുടെ സ്പർശംകൊണ്ട് പതിറ്റാണ്ടുകൾക്കുമുമ്പേ ലോകശ്രദ്ധ നേടിയ മിഠായിത്തെരുവ് ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവുംകൂടുതൽപേർ വന്നുപോവുന്ന കച്ചവടത്തെരുവുകളിൽ ഒന്നാണ്. സ്വീറ്റ് മീറ്റ് സ്ട്രീറ്റ് അഥവാ എസ്. എം സ്ട്രീറ്റ് എന്ന് ഇംഗ്ലീഷുകാർ നാമകരണം ചെയ്ത ഈ തെരുവ് കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്.
മാനാഞ്ചിറയും മൊയ്ദീൻപള്ളിയും റയിൽവെ സ്റ്റേഷനും അതിർ വരമ്പുകളൊരുക്കുന്ന ഈ കച്ചവടകേന്ദ്രം പുതുമോടിയിലാക്കാൻ തീരുമാനമെടുത്തിട്ട് രണ്ടുപതിറ്റാണ്ട് തികയുന്നു. ഒടുവിൽ കടമ്പകളെല്ലാം കടന്ന് എട്ടുമാസം മുമ്പാരംഭിച്ച ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 23. 12. 2017)നു മുഖ്യമന്ത്രിതന്നെ നേരിട്ടെത്തി ഇത് നാടിന് സമർപ്പിച്ചിരിക്കുകയാണ്. അതിമനോഹരമായ കല്ലുകൾ പാകിയ പാതയും സുന്ദരമായ വെളിച്ചവിതാനസംവിധാനവും 'തെരുവിന്റെ കഥ'യുടെ വരികൾ ആലേഖനം ചെയ്ത ചുമരുകളും ആംഫി വേദിയും കാതുകളെ തഴുകുന്ന ഇളം സംഗീതവും നമ്മുടെ മിഠായിത്തെരുവിനെ പൈതൃകത്തെരുവുകളുടെ ആഗോളപട്ടികയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്.
വാഹനങ്ങളുടെ ശല്യമില്ലാതെ, കുട്ടികളെ അലസമായിവിട്ട്, പ്രായമായവരെയും ഭിന്നശേഷിക്കാരെയും ചക്രക്കസേരകളിൽ ഇരുത്തി സംഗീതത്തിന്റെ മധുരംനുകർന്ന് ഇനി ഷോപ്പിങ് നടത്താം.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ മിഠായിത്തെരുവിനെ
അണിയിച്ചൊരുക്കി കൊണ്ടിരുത്തിയ ബഹു ജില്ലാകളക്ടർ യു. വി. ജോസ്, എം. എൽ. എ. മാരായ ഡോ. എം.കെ.മുനീർ, ശ്രീ. എ. പ്രദീപ്കുമാർ, ഡി. ടി. പി. സി. സെക്രട്ടറി ശ്രീ. ബിനോയ്, പ്രവർത്തി സമയത്തിനുമുമ്പേ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റി എന്നിവരെ നമുക്ക് അഭിനന്ദിക്കാം.
Collector Kozhikode
#കോഴിക്കോട് #കോഴിക്കോട്ടുകാർ #മിഠായിത്തെരുവ് #എസ്_എം_സ്ട്രീറ്റ് #മാനാഞ്ചിറ #സ്വീറ്റ്_മാർക്കറ്റ്,
19/12/2017
മിഠായിതെരുവിൽ വാഹന ഗതാഗതം വേണ്ട....
സാംസ്കാരിക നായകരുടെ നേതൃത്വത്തിൽ ജനകീയ നടത്തം...
2017 ഡിസംബർ 20 ന് ബുധനാഴ്ച വൈ: 5 മണിക്ക് എസ്.കെ. പൊറ്റക്കാട് കോർണറിൽ നിന്ന് ആരംഭിക്കും. പങ്കെടുക്കണം, എല്ലാ സുഹൃത്തുക്കളെയും അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു!
09/12/2017
ഇന്ത്യയിലെ ആദ്യത്തേതും കേരള ടൂറിസത്തിനും കോഴിക്കോടിനും തിലകക്കുറിയാവുകയും ചെയ്യുന്ന നമ്മുടെ മിഠായിത്തെരുവിനെ നശിപ്പിക്കാതിരിക്കാൻ മിഠായിത്തെരുവിലൂടെ ഉള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കണം. ഇത് കോഴിക്കോട്ടുകാരുടെയും കേരളത്തിന്റെയും ഒരപേക്ഷയാണ്.
മനോഹരമായ ഇരിപ്പിടങ്ങൾ ആയി, LED ലൈറ്റ്സ് ആയി, മഴയും വെയിലും കൊള്ളാതെ നടക്കാൻ മനോഹരമായ മേൽക്കൂരയുടെ ജോലികൾ വളരെ വേഗം പുരോഗമിക്കുന്നു. Tiles, Stones വിരിച്ച മനോഹരമായ നടപ്പാത പൂർത്തിയായി... എല്ലാം ആയി...!
ഇനി നമ്മുടെ മിഠായി തെരുവിനെ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലേക്കും, വലിയങ്ങാടിയിലേക്കും ഉള്ള ഒരു സാധാ റോഡാക്കി മാറ്റരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.
കോഴിക്കോട്ട് എന്ത് നല്ല പദ്ധതി വന്നാലും കോഴിക്കോടിനു പുറത്തുള്ള ചില സ്ഥാപിത താല്പര്യക്കാർ ആ നല്ല പദ്ധതികളെ നശിപ്പിക്കും. അതിന് ഇവിടുത്തെ കുറച്ച് ആളുകൾ അറിയാതെ കൂട്ടുനിൽക്കുകയും ചെയ്യുന്നു. മിഠായിത്തെരുവിലെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ല.
മിഠായിത്തെരുവിന്റെ സൗന്ദര്യവൽക്കരണം പൂർത്തിയായി കഴിഞ്ഞാൽ മുമ്പത്തേക്കാൾ മൂന്ന് ഇരട്ടിയിലധികം കച്ചവടം കൂടും. കൂടാതെ മിഠായിത്തെരുവിൽ ധാരാളം വിദേശ ആഭ്യന്തര ടൂറിസ്റ്റുകൾ സന്ദർശിക്കുകയും അത് വഴി ധാരാളം കച്ചവടം ലഭിക്കുകയും ചെയ്യുമെന്ന് ഇനിയെങ്കിലും നല്ലവരായ മിഠായിത്തെരുവിലെ വ്യാപാരികൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു!!
#കാലിക്കറ്റ് #കോഴിക്കോട് #മിഠായിത്തെരുവ്
22/11/2017
http://digitalpaper.mathrubhumi.com/m/1437606/Mathrubhumi/20-Nov-2017 /27/1
കേരളത്തിന്റെ ചരിത്രത്തിൽ വലിയൊരു പങ്കു വഹിക്കുന്ന ഒന്നാണ് മിഠായി തെരുവ് എന്ന SM സ്ട്രീറ്റ്. പറങ്കികളും അറബികളും മനസിലേറ്റിയ തെരുവ് ഓരോ കോഴിക്കോട്ടുകാരന്റെയും ഹൃദയ തുടിപ്പാണ്.. നഗരം വളർന്നതും മറ്റു സംസ്കാരങ്ങൾ കോഴിക്കോട്ടുകാരുടെ മനസിലേക്ക് വേരോട്ടം നടത്തിയതും മിഠായി തെരുവിലൂടെ തന്നെയാണ്.
കണ്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ പൈതൃക തെരുവുകളിൽ മിക്കതിലും വാഹനങ്ങൾക്ക് പ്രവേശനം ഇല്ല . ഈയടുത്തു ഞാൻ നടത്തിയ യാത്രയിൽ എന്നെ ഏറ്റവും ആകർഷിച്ച കാഴ്ചകളിൽ ചിലത് പാരിസിലെ ചില പൈതൃക തെരുവുകളുടെതാണ് .വാഹനങ്ങൾ ഇല്ലാതെ ഇരു വശങ്ങളിലും ചിത്രകാരന്മാരും ഗായകരും കച്ചവടക്കാരുമായി അത്രയും ജീവൻ നിറഞ്ഞ തെരുവുകൾ. ആ കാഴ്ച കണ്ടപ്പോൾ മനസിലേക്കു ഓടി വന്നതും ആ നാട്ടുകാർ മിഠായി തെരുവ് കാണാൻ വന്നാൽ എന്താവും അവരുടെ മനസ്സിൽ എന്നാണ്. മിഠായി തെരുവിലൂടെ നടക്കേണ്ടി വന്ന സന്ദർഭങ്ങളിൽ മിക്കതിലും തൊട്ടു പുറകിൽ വന്നു അത്യുച്ചത്തിൽ ഹോൺ അടിക്കുകയോ ചിലപ്പോൾ ഒന്ന് ചെറുതായി തട്ടുകയോ ഒക്കെ ചെയ്ത കഥകളാണ് പല സുഹൃത്തുക്കളും പങ്കു വെച്ചതും. വാഹന ഗതാഗതം കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുണ്ടാവുന്നത് കുഞ്ഞുങ്ങളുമായി മിഠായി തെരുവിൽ ഷോപ്പിംഗിനു വരുന്നവർക്കാണ്. ഇടുങ്ങിയ വഴികളിലൂടെ കൈകളിൽ സാധനങ്ങളും കുഞ്ഞുങ്ങളുമായി ഈ വാഹങ്ങളുടെ ഉള്ളിലൂടെ ഒരുപാട് ബുദ്ധിമുട്ടിയാണ് പലരും ഷോപ്പിംഗ് നടത്തുന്നത്. മിഠായി തെരുവിലേക്കു വരുന്ന വാഹനങ്ങളിൽ മിക്കതും വരുന്നത് ഷോപ്പിങ്ങിനല്ല, പകരം റെയ്ല്‍വേ സ്റ്റേഷനിലേക്കും രണ്ടാം ഗേറ്റിലേക്കും പാളയത്തേക്കുമുള്ള ഷോര്‍ട്ട് കട്ട് എടുക്കുകയാണ് ചെയ്യുന്നത്.
കേവലം അഞ്ഞൂറു മീറ്ററിൽ താഴെ വരുന്ന മിഠായി തെരുവിൻറെ നവീകരണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. കോഴിക്കോടിൻറെ പൈതൃക തെരുവായ മിഠായി തെരുവിനെ അതിന്റെ എല്ലാ ഭംഗിയോടെ സംരക്ഷിക്കേണ്ട ചുമതല എല്ലാ കോഴിക്കോട്ടുകാർക്കുമുണ്ട്. നവീകരിച്ച മിഠായി തെരുവ് പൊതുജനത്തിന് വീണ്ടും തുറന്നു കൊടുക്കുമ്പോൾ തെരുവിലൂടെ വാഹനങ്ങൾ നിരോധിക്കണം എന്നതാണ് എൻറെ അഭിപ്രായം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക് ബാറ്ററി കാർ മാത്രം അനുവദിച്ചു കൊണ്ട് ഇത് നിർത്താവുന്നതാണ്. ഒപ്പം എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നതിനുള്ള ഒരു മുൻകരുതലായി ഒരു മൊബൈൽ ആംബുലൻസ് കൂടി അവിടെ സജ്ജീകരിക്കണം.മിഠായി തെരുവിലെ കച്ചവടക്കാർക്ക് ഈ വാഹന നിരോധനം കൊണ്ട് ചരക്കിറക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം രാത്രി 11 മുതല്‍ രാവിലെ 8 വരെ സമയം നല്‍കാം. കഴിഞ്ഞ കുറെ ദിവസങ്ങളിൽ സംസാരിച്ച മിക്ക ഓട്ടോ ഡ്രൈവർമാരും വാഹന നിയന്ത്രണം സ്വാഗതം ചെയ്തവരാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്വകാര്യ വാഹങ്ങളിൽ ഷോപ്പിംഗ് നു വരുന്നവർക്കു പാർക്കിങ് സൗകര്യം നൽകാൻ നഗരസഭ മുൻകൈ എടുക്കണം. ഇപ്പോൾ ഉള്ള KTDC ബിൽഡിംഗ് പാർക്കിംഗിന് വേണ്ട രീതിയിൽ സജ്ജമാക്കാവുന്നതാണ്. നടന്നു ആസ്വദിച്ചു ഷോപ്പിംഗ് ചെയ്യാൻ പറ്റിയ സൗകര്യം കിട്ടിയാൽ കോഴിക്കോട് ഏറ്റവും വലിയ ഷോപ്പിംഗ് ഹബ് ആയി മിഠായി തെരുവ് മാറാൻ അധിക സമയം വേണ്ട. സ്വദേശികളോടൊപ്പം വിദേശികൾക്ക് കൂടി ആകർഷകമായ രീതിയിൽ മിഠായി തെരുവ് നില നിർത്തിയാൽ വളരെ ഗുണകരമായ മാറ്റം ഉണ്ടാവും. വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് കൂടി മിഠായിത്തെരുവ് സഞ്ചാരയോഗ്യമാക്കണം.ദില്ലിയിലെ കൂരാ ശബാഗിലും, മുബായിലെ ഓൾഡ് സൂക്കിലും ബോബെയിലെ ക്ര ഫ്രാസ് മാർക്കറ്റിലും പോലെ വാഹനമില്ലാതെയുള്ള ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കട്ടെ മിഠായിത്തെരുവ്.
ഇതോടൊപ്പം തെരുവിൽ CCTV സ്ഥാപിച്ചാല്‍ പോക്കറ്റടി, സ്ത്രീകളുടെ നേരെയുള്ള ഉപദ്രവം എന്നിവ കുറയ്ക്കാം. ഏറ്റവും കൂടുതൽ ആളുകൾ ഷോപ്പിംഗിനു വരുന്നത് കൊണ്ട് തന്നെ ഇവിടെ പബ്ലിക് ടോയ്ലറ്റുകൾ സ്ഥാപിക്കാനും അത് വൃത്തിയിൽ സൂക്ഷിക്കാനും നഗരസഭ മുൻകൈ എടുക്കേണ്ടതാണ്. മാലിന്യ മുക്തമായതാവണം മിഠായി തെരുവിൻറെ പുതിയ മുഖം. കൈകുഞ്ഞുങ്ങളുമായി വരുന്ന യാചക നിരോധനത്തിനു ഒപ്പം സ്ത്രീകൾക്ക് നേരെയുള്ള തൊട്ടു തലോടലുകൾക്കും പോക്കറ്റടിക്കാർക്കുമെതിരെ കുറച്ചു പൊലീസുകാരെ സ്ഥിരമായി അവിടെ നിയമിക്കാവുന്നതാണ്.
കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ മിഠായിത്തെരുവ് ഒരു ഹൈ സ്ട്രീറ്റായി തലയുയർത്തി നിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
വിവാദങ്ങളല്ല, മറിച്ച് തിരിച്ചറിവുകളും പരിഹാരങ്ങളുമാണ് നമുക്കാവശ്യം.
27/10/2017
കോഴിക്കോട്ടെ മിട്ടായിത്തെരുവ് ട്രാഫിക് നിയന്ത്രണത്തെക്കുറിച്ചു ഇന്നലെ എഴുതിയതിനോട് അവിടുത്തെ ഒരു സംരംഭക Sunila Goray Raj പ്രതികരിക്കുകയുണ്ടായി. അതിൽ അവർ പറയുന്നത് അവർക്കു കോടികളുടെ നഷ്ടമാണ് ട്രാഫിക് നിയന്ത്രണം കൊണ്ടുണ്ടാകാൻ പോകുന്നത് എന്നാണ്. ഈ വാദത്തിന്റെ അടിസ്ഥാനം എന്താണെന്ന ചോദ്യത്തിന് ബുദ്ധിമാന്മാരായ മറ്റുള്ളവരോട് കണ്ടുപിടിക്കാനാണ് പറയുന്നത് !!!
ബിസിനസ് നഷ്ടം ഉണ്ടാകാൻ സാധ്യതയില്ല എന്ന എന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനം എന്റെ പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. കച്ചവട നഷ്ടം ഉണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണം പരിശോധിക്കപ്പെടേണ്ടതുമുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ ബിസിനസ് കണക്കുകൾ ശാസ്ത്രീയമായ രീതിയിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്താൽ ഈ പറയുന്ന കച്ചവട നഷ്ടത്തിന്റെ ആധികാരികതതയും കാരണവും കണ്ടുപിടിക്കാവുന്നതേയുള്ളു. ഇതിനു വലിയ ബുദ്ധി ആവശ്യമുണ്ടെന്നു തോന്നുന്നില്ല മറിച് സാമാന്യ ബുദ്ധി ആവശ്യമുണ്ട് താനും! ഇവരൊക്കെ കൃത്യമായി ടാക്സ് അടക്കുന്നതുകൊണ്ടു കണക്കുകൾ കിട്ടാൻ വല്യ ബുദ്ധിമുട്ടു കാണില്ല. നഗര ആസൂത്രണത്തിൽ തീരുമാനമെടുക്കുന്നതിന് ഇത്തരം ശാസ്ത്രീയമായ പരിശോധനകളും ചർച്ചകളും ആണ് ആവശ്യം അല്ലാതെ പത്രം കത്തിക്കലും വെല്ലുവിളികളും അല്ല.
കഴിഞ്ഞ ദിവസങ്ങളിലായി ഈ വിഷയവുമായി ബന്ധപ്പെട്ടുവന്ന ഭൂരിഭാഗം പ്രതികരണങ്ങളും (online and other media) ട്രാഫിക് നിയന്ത്രണത്തെ അനുകൂലിക്കുന്നവയായിരുന്നു. ഇങ്ങനെ പ്രതികരിക്കുന്നവരൊക്കെത്തന്നെ അവിടുത്തെ കസ്റ്റമേഴ്സ് തന്നെയാണ്.അല്ലാതെ വലിയ മാളുകളുടെ ആരാധകർ അല്ല. ഇത്തരം ആളുകളുടെ വൈകാരികതയും പിൻതുണയും തന്നെയാണ് മിട്ടായിത്തെരുവിലെ കച്ചവടം അല്ലാതെ മാളുകൾ പോലെ മിട്ടായിത്തെരുവിനെ ആക്കാൻ ശ്രമിച്ചാൽ ചീറ്റിപ്പോകും (ആന തൂറുന്ന കണ്ടു മുയലുമുക്കിയാൽ.... എന്ന പഴഞ്ചൊല്ലുപോലെയാകും !!!).
വാഹനം നിയന്ത്രിച്ചാൽ ഇവിടുത്തെ എല്ലാ ഷോപ്പുകളും പൂട്ടിപ്പോകുമെന്നും നൂറുകണക്കിനാളുകൾക്കു തൊഴിൽ നഷ്ടപ്പെടുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? എത്ര ആളുകളാണ് ഇവിടെ ഓട്ടോയിലും കാറിലും വന്നിറങ്ങി ഷോപ് ചെയ്യുന്നത്? ഇത്തരം കണക്കുകൾ ആധികാരികമായി കിട്ടാനും അതിനനുസരിച്ചു പ്ലാനിങ് നടത്തുന്നതിനും പകരം ഇങ്ങനെ കാടടച്ചു വെടി വെക്കുന്നതാണ് തെറ്റ്. മുമ്പ് സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഇത്തരം ന്യായങ്ങൾ പറഞ്ഞു ഉടക്കിയവരാണ് പലരും. തുടർച്ചയായ തീ പിടുത്തം വന്നപ്പോൾ നിവൃത്തികേടുകൊണ്ടു അത് അംഗീകരിക്കേണ്ടിവന്നില്ലേ? അതിനു കൊടുക്കേണ്ടി വന്ന വിലയോ?
ഇതുവരെ ഒരു അപകടവും അവിടെ സംഭവിച്ചിട്ടില്ല എന്നാണു അവർ പറയുന്നത്. കാലിൽ വാഹനം കയറിയതുമുതലുള്ള അപകടങ്ങളുടെ ധാരാളം അനുഭവങ്ങൾ ആളുകൾ പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്.
വാഹനം നിയന്ത്രിക്കുന്നതിനെതിരായി അവർ പറയുന്ന ഒരുകാരണം അവരുടെ കാർ പാർക്ക് ചെയ്യാൻ സ്ഥലമില്ല എന്നാണ് ! മുമ്പും തെരുവിനകത്തു പാർക്കിങ് അനുവദനീയമായിരുന്നില്ലല്ലോ? എത്ര ഷോപ്പുടമകളാണ് അതിനകത്തു കാർ പാർക് ചെയ്യുന്നത് ?
അവർ പറയുന്നതുപോലെ മിട്ടായിത്തെരുവ് വെറും ഒരു കച്ചവട കേന്ദ്രം മാത്രമല്ല മറിച് ചരിത്ര പ്രാധാന്യമുള്ള ഒരു തെരുവാണ് . പാർക്കിങ് ഇല്ലാത്തതുകൊണ്ട് ധാരാളം കസ്റ്റമേഴ്സ് നഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. അങ്ങെനിയെങ്ങിൽ പാർക്കിംഗ് ഏർപ്പെടുത്താൻ വേണ്ടിയാണു ശബ്ദമുയർത്തേണ്ടതു.
അവരുടെ പ്രതികരണത്തിൽ പറയുന്നത് കാൽനടയാത്രക്കാർ ' joy riders ' ആണെന്നാണ്. സുഹൃത്തേ , തെരുവിന്റെ അവകാശം നിങ്ങൾ കച്ചവടക്കാരുടേതു മാത്രമല്ല. കാല്നടക്കാർക്കും പൊതുജനങ്ങൾക്കും വിശ്രമിക്കാനും വിനോദിക്കാനും കൂടിയുള്ളതാണ് ഇത്തരം പൊതു ഇടങ്ങൾ.
അത്തരം വസ്തുതകൾ കൂടി കണക്കിലെടുത്തു മാത്രമേ ഒരു നഗര ആസൂത്രണം സാധ്യമാകൂ. ഈ നിയന്ത്രണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കച്ചവടക്കാർ തന്നെയെന്ന് കാലം തെളിയിക്കും. മിട്ടായി ന്യായം പറഞ്ഞു സുരക്ഷാക്രമീകരണങ്ങൾ വൈകിച്ചതുപോലെ ചെയ്യാതെ കാലത്തിനുമുന്നെ നടക്കാനാണ് നാം ശ്രമിക്കേണ്ടത്.
Written by Sumesh Mangalassery