02/06/2026
രാജ്യത്തെ ‘ജനസംഖ്യാ വ്യതിയാന’ത്തെപറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർ നടപടികൾ നിര്‍ദേശിക്കുന്നതിനുമായി കേന്ദ്രസർക്കാർ മേയ് 26ന് ഒരു സമിതി പ്രഖ്യാപിച്ചു. ‘നിയമവിരുദ്ധ നുഴഞ്ഞുകയറ്റമടക്കം വിവിധ കാരണങ്ങളാൽ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്ന അസ്വാഭാവിക മാറ്റങ്ങൾ ഏതൊരു രാഷ്ട്രത്തിന്റെയും കാലിക യാഥാർത്ഥ്യങ്ങൾക്കും ഭാവിക്കും വലിയ വെല്ലുവിളിയാണ്’ ഉയർത്തുന്നതെന്ന ട്വീറ്റോടെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജനസംഖ്യാ വ്യതിയാനത്തെപ്പറ്റിയുള്ള സമിതിയുടെ (എച്ച്എൽസിഡിസി) രൂപീകരണം പ്രഖ്യാപിച്ചിട്ടുള്ളത്.
2021ൽ നടക്കേണ്ടിയിരുന്നതും, ആറ് വർഷം വൈകി ആരംഭിച്ചതുമായ കാനേഷുമാരി കണക്കെടുപ്പിന് സമാന്തരമായാണ് ജനസംഖ്യ വ്യതിയാന പഠനത്തിന് സമിതിയെ നിയമിച്ചതും തുടർനടപടികളെപ്പറ്റിയുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചതുമെന്നത് കേന്ദ്രസർക്കാരിന്റെ ഈ സംരംഭത്തിലുള്ള ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തുടക്കം കുറിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) എന്നീ വിവാദ നടപടികളുടെ ചുവടുപിടിച്ചുള്ള, നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഒന്നായെ ഈ നീക്കത്തെ കാണാനാവൂ.
ഇപ്പോൾ ആരംഭിച്ചിട്ടുള്ള കാനേഷുമാരി കണക്കെടുപ്പിൽ ജാതി, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പും ഉൾപ്പെടുത്തണമെന്ന പൊതു ആവശ്യത്തോടുള്ള മോഡി സർക്കാരിന്റെ സമീപനത്തിൽ അവ്യക്തത തുടരവേ, ജനസംഖ്യാ സവിശേഷതകളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നിരിക്കെ നടക്കുന്ന പഠനം അന്ധൻ ആനയെക്കണ്ടതിന് തുല്യമാവില്ലേയെന്ന ആശങ്ക വ്യാപകമാണ്. വ്യക്തമായ കണക്കുകളുടെയും വസ്തുതകളുടെയും അഭാവത്തിൽ നടത്തുന്ന പഠനം ജനസംഖ്യാ സംബന്ധമായ ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് സാധൂകരണം നൽകാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് പരക്കെ ആശങ്കയുണ്ട്.
2013–14ല്‍ അസമിൽ ആരംഭിച്ച എൻസിആർ പ്രക്രിയ മാത്രമേ ഇതിനോടകം പൂർത്തിയാക്കാനായിട്ടുള്ളൂ. അതിന്റെ ഫലമാകട്ടെ ഏതാണ്ട് 20 ലക്ഷത്തിലധികം പേരെ പൗരന്മാരല്ലാതാക്കുകയും അവരുടെ എല്ലാ മനുഷ്യാകാശങ്ങളും ലംഘിച്ച് തടവുകാരാക്കുകയും ചെയ്തതാണ്. 2021ൽ അത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് മോഡി സർക്കാർ പ്രഖ്യാപിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് എവിടെയുമെത്താതെ ത്രിശങ്കുവിലുമാണ്. എൻപിആർ, രാജ്യത്ത് ഏതെങ്കിലുമൊരു പ്രദേശത്ത് ആറുമാസത്തിലധികം താമസിക്കുകയും തുടർന്ന് ആറുമാസം താമസിക്കുമെന്ന് കരുതപ്പെടുന്നവരുടെ പട്ടിക രൂപീകരിക്കാനാണ് ലക്ഷ്യംവച്ചിരുന്നത്.
ഓരോ ദശകത്തിന്റെയും ആരംഭത്തിൽ സമഗ്ര ജനസംഖ്യാ കണക്കെടുപ്പ് ലക്ഷ്യംവച്ചുള്ള കാനേഷുമാരി നടത്തുന്നതിൽ പരാജയപ്പെട്ട ഒരു സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുമെന്ന് പറയുന്നതിന്റെ സാംഗത്യം അവർക്കുപോലും അറിയില്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. കണക്കുകളോടും പഠനങ്ങളോടും മോഡി സർക്കാരിനുള്ള ഭയവും അവജ്ഞയും ലോകമാകെ തിരിച്ചറിയുന്ന യാഥാർത്ഥ്യമാണ്. എന്നാൽ എസ്ഐആറിന്റെ അവസ്ഥ അതല്ല. ഇതുവരെ എസ്ഐആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ ഏതാണ്ട് രണ്ടുകോടിയില്‍പ്പരം പൗരന്മാരാണ് വോട്ടർപട്ടികയിൽനിന്നും പുറത്താക്കപ്പെട്ടത്.
അങ്ങനെ പുറത്താക്കപ്പെട്ടവരുടെ പൗരാവകാശങ്ങൾ മാത്രമല്ല ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടും എന്നാണ് പശ്ചിമ ബംഗാളിൽനിന്നും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് വോട്ടർപട്ടികയിൽനിന്നും പുറത്തായ ഒരുകോടിയോളം മനുഷ്യരെ നാടുകടത്തുന്നതിന്റെ മുന്നോടിയായി തടവിൽ പാർപ്പിക്കുന്നതിന് 12 കേന്ദ്രങ്ങൾ തയ്യാറായിക്കഴിഞ്ഞതായും അത്തരക്കാരെ പിടികൂടാന്‍ ആരംഭിച്ചതായും സംസ്ഥാന ബിജെപി മുഖ്യമന്ത്രി ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരത്തിൽ പട്ടികയിൽനിന്നും പുറത്താക്കപ്പെട്ട ആർക്കും യാതൊരു സർക്കാർ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല എന്ന് ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനസംഖ്യാ വ്യതിയാന പഠന സമിതിയുടെ രൂപീകരണ ലക്ഷ്യവും മറിച്ചൊന്നല്ല. പ്രത്യേക ജനവിഭാഗങ്ങളെ നുഴഞ്ഞകയറ്റക്കാർ എന്ന് മുദ്രകുത്തി അവർക്കെതിരെ ഭൂരിപക്ഷ മതവികാരം ഇളക്കിവിട്ട് അധികാരത്തിൽ പിടിമുറുക്കുകയെന്ന ഫാസിസ്റ്റ് രാഷ്ട്രീയ കുതന്ത്രമാണ് മറനീക്കി പുറത്തുവരുന്നത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ നുഴഞ്ഞുകയറ്റക്കാരെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനസംഖ്യാ വ്യതിയാനത്തെപ്പറ്റിയും അതേപ്പറ്റി പഠനം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രസംഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ യമദൂതന്റെ പങ്കുവഹിക്കുന്ന അമിത് ഷാ ആ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. ജനസംഖ്യാ വ്യതിയാന പഠനത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ, 83കാരനായ വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നവലേക്കർ തന്റെ നിയമനത്തിൽ അത്ഭുതം പ്രകടിപ്പിക്കുകയും പഠനവിധേയമാക്കേണ്ട വിഷയങ്ങളിൽ തനിക്കുള്ള അജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു. പ്രസ്തുത സമിതിയിൽ ഒരൊറ്റ ജനസംഖ്യാ ശാസ്ത്രജ്ഞൻ/വിദഗ്ധൻ പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.
കോടാനുകോടി ജനങ്ങൾ തൊഴിലിനുവേണ്ടി ആഭ്യന്തരമായി കുടിയേറ്റം നടത്തുന്ന രാജ്യത്ത് അതുസംബന്ധിച്ച് തങ്ങളുടെ കയ്യിൽ യാതൊരു കണക്കുമില്ലെന്ന് രാജ്യത്തെ പരമോന്നത കോടതിയെ ബോധിപ്പിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ആഭ്യന്തരമായി നടക്കുന്ന വ്യാപക കുടിയേറ്റം രാജ്യത്തെ ജനസംഖ്യയിൽ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും പ്രശ്നങ്ങളും ഇപ്പോൾ നിയോഗിക്കപ്പെട്ട സമിതിയുടെ പഠനവിഷയത്തിൽ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജനസംഖ്യാ വ്യതിയാന പഠനത്തിന്റെ പേരിൽ നടക്കാൻ പോകുന്നത് നിക്ഷിപ്ത ലക്ഷ്യത്തോടെയുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ തീക്കളിയായിരിക്കും.

02/06/2026
02/06/2026
02/06/2026
02/06/2026
29/05/2026
29/05/2026
29/05/2026
29/05/2026
29/05/2026