04/06/2026
സേവനങ്ങളിലെ സുതാര്യത ലക്ഷ്യമിട്ട് വിജിലന്‍സിന്റെ പ്രോജക്ട് സീറോ...
📱 അപേക്ഷകള്‍ നല്‍കുവാന്‍ നിലവിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കൂ...
🤝 ഇടനിലക്കാരെ ഒഴിവാക്കൂ...
സേവനങ്ങളെല്ലാം സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ - പ്രോജക്ട് സീറോയുടെ പ്രധാന ലക്ഷ്യം.
സുതാര്യമായ സേവനം, വേഗത്തിലുള്ള നടപടികള്‍, അഴിമതിക്ക് സീറോ അവസരം.
PROJECT ZERO
അഴിമതിരഹിത കേരളത്തിനായി
നമുക്കൊരുമിച്ച് മുന്നേറാം.
അഴിമതി ശ്രദ്ധയില്‍പെട്ടാല്‍ ഉടൻ തന്നെ ഞങ്ങളെ അറിയിക്കൂ...
ടോള്‍ ഫ്രീ - 1064, 8592900900
വാട്‌സാപ്പ് - 9447789100
ഇമെയില്‍ - [email protected]
03/06/2026
അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല; അത് ഓരോ പൗരന്റെയും സാമൂഹിക സംഘടനകളുടെയും കൂട്ടായ ദൗത്യമാണ്.
പ്രോജക്ട് സീറോയുടെ വിജയത്തിന്റെ നാഴികക്കല്ലാണ് ജനങ്ങളിലേക്കെത്തുന്ന ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. അതിനായി നിങ്ങളുടെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, വ്യാപാര സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് അഴിമതിവിരുദ്ധ സന്ദേശങ്ങളും, റിപ്പോര്‍ട്ട് ചെയ്യേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കാം. അതോടൊപ്പം കൂട്ടായ പരിശ്രമത്തിലൂടെ അത് സമൂഹത്തിലാകെ എത്തിക്കുന്നതിനും നിര്‍ണായക പങ്ക് വഹിക്കാം. നിങ്ങളുടെ ചുറ്റുവട്ടത്തായി കുട്ടികളെയും യുവാക്കളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി ഒരു അഴിമതി രഹിത പൊതുജനക്കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ശ്രമിക്കാം. നമുക്കു ചുറ്റുമുള്ളവര്‍കക്കിടയില്‍ അഴിമതി നേരിട്ടാല്‍ അത് ഇത്തരം കൂട്ടായ്മകളില്‍ ചര്‍ച്ചയാക്കി, യഥാസമയം വിജിലന്‍സിനെ അറിയിക്കാന്‍ കഴിഞ്ഞാല്‍ വരും തലമുറക്കായി ഒരു അഴിമതിമുക്ത കേരളത്തെ നമുക്ക് സമ്മാനിക്കാന്‍ സാധിക്കും.
അഴിമതിയെ ചോദ്യം ചെയ്യുന്ന ഒരു സമൂഹവും, സത്യസന്ധതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു തലമുറയും രൂപപ്പെടുത്താന്‍ പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
അഴിമതിമുക്ത കേരളത്തിനായി വിജിലന്‍സിനൊപ്പം കൈകോര്‍ക്കാം...
02/06/2026
കൈക്കൂലി കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
കൈക്കൂലി കേസിലെ ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടും ശിക്ഷ അനുഭവിക്കുന്നതിന് വിജിലന്‍സ് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ എം.ജി. അജയകുമാര്‍ (വയസ്സ്- 68) നെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഇന്ന് (02.06.2026) അറസ്റ്റ് ചെയ്തു.
ഇടുക്കി പൂപ്പാറ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ ഭവന നിര്‍മ്മാണ പദ്ധതിക്കായി അനുവദിച്ച് കിട്ടിയ തുകയുടെ അവസാന ഗഡു അനുവദിച്ച് നല്കുന്നതിന് പരാതിക്കാരനില്‍ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ ഇടുക്കി ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ആയിരുന്ന എം.ജി. അജയകുമാറിനെ വിജിലന്‍സ് ഇടുക്കി യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. ഈ കേസില്‍ എം.ജി. അജയകുമാറിനെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരെ അജയകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും, ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ അജയകുമാര്‍ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും, സുപ്രീം കോടതി അജയകുമാറിന്റെ പെറ്റീഷന്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിന് കോടതിയില്‍ ഹാജരാകാതെ അജയകുമാര്‍ തുടര്‍ന്ന് ഒളിവില്‍ പോവുകയാണ് ഉണ്ടായത്. എം.ജി. അജയകുമാറിനെ ഇന്ന് (02/06/2026) രാവിലെ വിജിലന്‍സ് സംഘം തിരുവനന്തപുരം അമരവിളയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ എം.ജി. അജയകുമാറിനെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
01/06/2026
തുടങ്ങാം ഒരുമിച്ച്..
"പ്രോജക്ട് സീറോ"
അഴിമതിക്കെതിരെ കേരളത്തിന്റെ മാറ്റത്തിന്റെ ചുവടുവയ്പ്പ്.
സുതാര്യതക്കൊപ്പം ഉത്തരവാദിത്തത്തിനും ഊന്നൽ നൽകാം... യഥാസമയം റിപ്പോർട്ട് ചെയ്ത് അഴിമതി പൂജ്യത്തിലേക്ക് കുറക്കാം.
അഴിമതി രഹിത കേരളത്തിനായി കൈകോർക്കാം.
31/05/2026
കേരള വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന 'പ്രോജക്ട് സീറോ' എന്നത് വെറുമൊരു ക്യാമ്പയിന്‍ മാത്രമല്ല.
അഴിമതി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ജനകീയ മുന്നേറ്റമാണ്.
പൊതുജനപങ്കാളിത്തത്തോടെ 'അഴിമതി പൂജ്യത്തിലേക്ക് കുറയ്ക്കുക' എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ പ്രോജക്ടിന് നാല് അടിസ്ഥാന ഘടകങ്ങളാണുള്ളത്.
1. പ്രോ-ആക്റ്റീവ് വിജിലന്‍സ് (Pro-active Vigilance)
അതായത് അഴിമതി നടന്നതിന് ശേഷം മാത്രം ഇടപെടുക എന്നതല്ല,
അഴിമതി നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി:
• അഴിമതി കണ്ടെത്താനും കര്‍ശനമായ നടപടി സ്വീകരിക്കാനും പ്രത്യേക നിരീക്ഷണം
• കൂടുതല്‍ ട്രാപ്പ് കേസുകള്‍
• സംസ്ഥാനവ്യാപകമായി അപ്രതീക്ഷിത പരിശോധനകള്‍
• സമയബന്ധിത അന്വേഷണം
• വിജിലന്‍സ് കേസുകളില്‍ വേഗത്തിലുള്ള തുടര്‍നടപടികള്‍
ഇതിലൂടെ പൊതുസേവനങ്ങളില്‍ ഉത്തരവാദിത്തവും, സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
2. പ്രിവന്റീവ് വിജിലന്‍സ് (Preventive Vigilance)
അഴിമതി സംഭവിച്ചതിന് ശേഷം അന്വേഷിക്കുന്നതിലും പ്രധാനമാണ്
അഴിമതി സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക എന്നത്.
ഇതിനായി:
• വകുപ്പുതല ഓഡിറ്റുകള്‍
• സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കല്‍
• സുതാര്യമായ വാങ്ങൽ (Purchase) സംവിധാനങ്ങള്‍
• ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം എന്നിവയിലെ കൃത്യമായ നിരീക്ഷണം
• വകുപ്പുകളുടെ സത്യസന്ധത അടിസ്ഥാനമാക്കിയുള്ള ഇന്‍ഡക്‌സു ചെയ്യൽ.
ഇത് സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യും.
3. ഡിജിറ്റല്‍ വിജിലന്‍സ് (Digital Vigilance)
ഇന്നത്തെ കാലത്ത് സാങ്കേതിക വിദ്യയാണ് ഏറ്റവും വലിയ ശക്തിയേറിയ ആയുധം.
പ്രോജക്ട് സീറോയുടെ ഭാഗമായി:
• AI അടിസ്ഥാനമാക്കിയ പരാതി വിശകലനം
• സംശയാസ്പദ ഇടപാടുകള്‍ കണ്ടെത്താനുള്ള ഡാറ്റ അനലിറ്റിക്‌സ്
• മുന്‍കൂട്ടി അപകടസാധ്യത തിരിച്ചറിയുന്ന സംവിധാനങ്ങള്‍
• ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡുകള്‍
• രേഖകളും വിവരങ്ങളും പരിശോധിക്കാന്‍ സ്മാര്‍ട്ട് ടൂളുകള്‍
• ഓട്ടോമാറ്റിക് റെഡ്-ഫ്‌ലാഗ് സംവിധാനങ്ങള്‍
ഇതിലൂടെ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും അഴിമതി കണ്ടെത്താന്‍ സാധിക്കും.
4. പങ്കാളിത്ത വിജിലന്‍സ് (Participative Vigilance)
അഴിമതിക്കെതിരെ പോരാടുക എന്നത് സർക്കാരും വിജിലൻസും മാത്രം ചെയ്യേണ്ട കാര്യമല്ല.
ജനങ്ങളുടെ പങ്കാളിത്തം അതിനു ഏറ്റവും നിര്‍ണായകമാണ്.
അതിനായുള്ള :
• മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലും
• രഹസ്യപരമായ പരാതിനല്‍കല്‍ സംവിധാനം
• വിസില്‍ ബ്ലോവര്‍മാരുടെ സംരക്ഷണം
• വിജിലന്‍സ് കമ്യുണിറ്റി വോളണ്ടിയര്‍മാർ
• സോഷ്യല്‍ മീഡിയ ബോധവത്കരണം
• കോളേജ് ആന്റി-കറപ്ഷന്‍ ക്ലബ്ബുകള്‍
• യുവജനങ്ങളുടെ സജീവ പങ്കാളിത്തം
ജനങ്ങളും വിജിലന്‍സും ഒന്നിച്ചു കഴിഞ്ഞാൽ പിന്നെ അഴിമതിക്ക് ഇടമുണ്ടാകില്ല.
പ്രോജക്ട് സീറോ ഒരു പദ്ധതി മാത്രമല്ല.
ഇത് സത്യസന്ധ സേവനങ്ങൾക്കായുള്ള ഒരു ജനകീയ പോരാട്ടമാണ്.
നമ്മള്‍ ഒരുമിച്ച് നിന്നാല്‍
അഴിമതി രഹിതമായ ഒരു കേരളം സൃഷ്ടിക്കാം.
നിങ്ങളുടെ സത്യനിഷ്ഠ, നിങ്ങളുടെ സഹകരണം, നിങ്ങളുടെ ഉത്തരവാദിത്തം-
ഇവയാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ശക്തി.
നമുക്ക് ഒരുമിച്ച് അഴിമതിയെ പൂജ്യത്തിലേക്ക് എത്തിക്കാം.
ഒരുമിച്ച് ഒരു അഴിമതി രഹിത കേരളം നിര്‍മ്മിക്കാം.'
30/05/2026
“കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ രേഖകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയ മുൻ ക്യാഷ്യറെ 56 വർഷം തടവിനും 2,80,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.”
2001-2011 കാലയളവിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി 21,88,599/- രൂപ തട്ടിയെടുത്ത കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ മുൻ ക്യാഷ്യറും ആറ്റിങ്ങൽ കോരാണി സ്വദേശിയുമായ ശിവരാജൻ ചെട്ടിയാർ (വയസ്സ് 64) നെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി 56 വർഷം തടവിനും, 2,80,000/-രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (30.05.2026) ശിക്ഷിച്ചു.
പ്രതി ശിവരാജൻ ചെട്ടിയാർ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ 2001-2011 കാലഘട്ടത്തിൽ ക്യാഷ്യറായി ജോലി നോക്കിവരവെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ രേഖകളിൽ തിരുത്തലുകളും ക്രമക്കേടുകളും വരുത്തിയും വ്യാജ രേഖകൾ ചമച്ചും ബോർഡിന് അനുവദിക്കപ്പെട്ട തുകയിൽ നിന്നും 21,88,599/- രൂപ തിരിമറി നടത്തിയതിന് വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-II ൽ ഒരു കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസ്സിലാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ മുൻ ക്യാഷ്യറും ആറ്റിങ്ങൽ കോരാണി സ്വദേശിയുമായ ശിവരാജൻ ചെട്ടിയാരെ (വയസ്സ് 64) കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി 56 വർഷം തടവിനും, 2,80,000/-രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (30.05.2026) ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജ് മനോജ്.എ ആണ് വിധി പുറപ്പെടുവിച്ചത്.
വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-II മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ ആർ.ഡി. അജിത്, ശ്രീ. J പ്രസാദ്, ശ്രീ.മഹേഷ് ദാസ് K. V, ശ്രീ.അനിൽകുമാർ. T എന്നിവർ അന്വേഷണം നടത്തിയ കേസ്സിൽ പോലീസ് സുപ്രണ്ട് ആയിരുന്ന ശ്രീ. V. അജയകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി.വീണ സതീശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
29/05/2026
“കൈക്കൂലി കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസറെ വിജിലൻസ് കോടതി നാല് വർഷം കഠിന തടവിനും നാല് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.”
പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള ഭൂമിയുടെ നികുതി അടച്ച് നല്കുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസറും, നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറുമായ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി പി. ഉദയഭാനു (വയസ്സ്- 53) നെ കുറ്റക്കാരനായി കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി 4 വർഷം കഠിന തടവിനും നാല് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
പാലക്കാട് വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്‌മെന്റ് ഒഴിഞ്ഞതിനെ തുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കുന്നതിനായി 3,000 രൂപ പരാതിക്കാരന്റെ സഹോദരനിൽ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നു. പരാതിക്കാരന്റെ സഹോദരൻ ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് പോയതിനെ തുടർന്ന് പരാതിക്കാരൻ പലതവണ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു. ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെ തുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിക്കാതിരിക്കുകയും, കാര്യങ്ങൾ വേഗത്തിലാക്കണമെങ്കിൽ നികുതി തുകയ്ക്ക് പുറമെ 1,000 രൂപ കൈക്കൂലിയായി നല്കണമെന്നും പരാതിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൈക്കൂലി തുകയായ 1,000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയ കേസിലാണ് പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസറും, നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറുമായ പി. ഉദയഭാനു (വയസ്സ്- 53) നെ കുറ്റക്കാരനായി കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി 4 വർഷം കഠിന തടവിനും, നാല് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. കെ. എം. രതീഷ് കുമാർ ആണ് വിധി പുറപ്പെടുവിച്ചത്. പാലക്കാട് വിജിലൻസ് യൂണിറ്റിലെ, മുൻ ഡി.വൈ.എസ്.പിമാരായ ശ്രീ.കെ. സതീശൻ, ശ്രീ. സുകുമാരൻ എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ.വി. കെ. ഷൈലജൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
27/05/2026
ഏവർക്കും ഞങ്ങളുടെ ഈദ് മുബാറക്ക്